KeralaLatest

സാലിഹിനായി ഡോക്ടറും പോലീസും ഒന്നിച്ചു.

“Manju”

പയ്യന്നൂര്‍ റയില്‍വേ ട്രാക്കില്‍ ഇരുകാലുകളും അറ്റ് കിടന്ന് നിലവിളിക്കുന്ന രണ്ടര വയസ്സുകാരന്‍ സാലിഹിനെ ഒരു പോലീസുകാരന്‍ വാരിയെടുത്തു കൊണ്ട് ഏറ്റവും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഓടുമ്ബോള്‍ ഇരു കാലും നഷ്ടപ്പെട്ട കുട്ടി ഇനി ജീവിതത്തിലേക്ക് പിച്ചവെക്കുമെന്ന് ആരും കരുതിക്കാണില്ല.
ഡോക്ടര്‍മാരും ശാസ്ത്രവും ഒരുമിച്ചപ്പോള്‍ തുന്നിപ്പിടിച്ച പിഞ്ചു കാലുകളില്‍ രണ്ടര വയസ്സുകാരന്‍ സാലിഹ് പിച്ചവെച്ച്‌ തുടങ്ങി.മംഗളൂരു എജെ ഹോസ്പിറ്റലില്‍ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പ കാലുകളിലാണ് ഇന്ന് കുഞ്ഞ് സാലിഹ് നടക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ ഏപ്രില്‍ 29 ന് പയ്യന്നൂര്‍ റെയില്‍വെ ട്രാക്കില്‍ ഉമ്മയും മകനും അപകടത്തില്‍ പെടുകയായിരുന്നു. ഉമ്മ പിലാത്തറ സ്വദേശിനി പീരക്കാംതടത്തില്‍ സഹീദ (29) സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപെട്ടിരുന്നു.
റയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ നിലവിളിക്കുന്ന സാലിഹിനെയും മറ്റൊരാള്‍ അറ്റുകിടന്ന കാലുകള്‍ പ്ലസ്റ്റിക്ക് കവറിലുമാക്കി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതിവേഗം എത്തിച്ചു.തീര്‍ന്നില്ല, സഹായം തേടി പയ്യന്നൂര്‍ പോലീസിലേക്കും ഇതിനകം അവരുടെ കോളുകള്‍ എത്തി. പയ്യന്നൂര്‍ പോലീസും അവസരത്തിനൊത്ത് ഉയര്‍ന്നു. സി.ഐ എം. പി.ആസാദിന്റെ നേതൃത്വത്തില്‍ അറ്റ കാലുകള്‍ പ്ലാസ്റ്റിക്ക് ബോക്സില്‍ ഐസിട്ട് മംഗളൂരു എജെ ഹോസ്പിറ്റലില്‍ എത്തിച്ചു.അവര്‍ക്ക് അതിവേഗം കേരള അതിര്‍ത്തി കടക്കാന്‍ ട്രാഫിക് പോലീസും ഒപ്പത്തിനൊപ്പം നിന്ന് വഴിയൊരുക്കി.
ആശുപത്രിയിലേക്ക് വേണ്ട സാമ്ബത്തിക സഹായവും പോലീസ് തന്നെ തരപ്പെടുത്തി.മുന്‍കൂട്ടി വിവരം നല്‍കിയതിനാല്‍ ശസ്ത്രക്രിയക്ക് വേണ്ട ഒരുക്കങ്ങള്‍ ഇതിനകം ആശുപത്രിയില്‍ നടത്തിയിരുന്നു.
തിരിച്ചറിയാതിരുന്ന കുഞ്ഞിന് പോലീസിന്റെ സമ്മതത്തോടെ ശസ്ത്രക്രിയ തുടങ്ങി.ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി നടത്തി ഡോക്ടര്‍മാര്‍ പുറത്തുവരുമ്ബോഴേക്കും നീലേശ്വരം തൈക്കടപ്പുറത്തെ സമീറിന്റെ ഭാര്യയയും മകനുമാണ് അപകടത്തില്‍ പെട്ടതെന്ന് പയ്യന്നൂര്‍ പോലീസ് കണ്ടെത്തി കഴിഞ്ഞിരുന്നു.
ശേഷം ആറ് മാസം നിതാന്ത ജാഗ്രതയോടെ കുഞ്ഞിനെ അണുബാധയൊന്നും ഏല്‍ക്കാതെ ആശുപത്രിയില്‍ തന്നെ സംരക്ഷിച്ചു.കാവലാളായി അപ്പോഴും കാക്കിക്കുപ്പായക്കാര്‍ അവിടെ മാറിമാറി ഉണ്ടായിരുന്നു.
ഇളം പ്രായമായതിനാല്‍ ഞരമ്പുകളുടെ പുനര്‍നിര്‍മ്മിതിയും വളര്‍ച്ചയുമെല്ലാം വേഗതയിലായി.
തൊലികള്‍ വെച്ച്‌ പിടിപ്പിച്ചതുള്‍പ്പടെ നാല് ശസ്ത്രക്രിയകള്‍ക്ക് സാലിഹ് ഇതിനകം വിധേയനായി.ഇപ്പോള്‍ ഇതാ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പരസഹായമില്ലാതെ കുഞ്ഞ് സാലിഹ് സ്വന്തം കാലുകളില്‍ നടന്നു തുടങ്ങി.
എജെ ഹോസ്പിറ്റലെ മൈക്രോ വാസ്കുലാര്‍ സര്‍ജന്‍ ഡോ.ദിനേശ് കദമിന്റെ നേത്രത്വത്തിലാണ് ഏറെ ശ്രമകരമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
എല്ലാത്തിനും പിന്നില്‍ ആ പോലീസുകാരുണ്ടായിരുന്നു- ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍ പോലെ.

Related Articles

Back to top button