IndiaLatest

ചൈനീസ് സൈന്യം പൂര്‍ണ്ണമായും പിന്മാറണം: നിലപാട് അറിയിച്ച്‌ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്‌ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക പിന്മാറ്റത്തില്‍ ധാരണയിലെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. നയതന്ത്ര-സൈനികതല ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനമായി. അഫ്ഗാന്‍, യുക്രെയ്ന്‍ വിഷയങ്ങളും കൂടിക്കാഴ്‌ച്ചയില്‍ ചര്‍ച്ച ചെയ്തതായി ജയ്ശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതിര്‍ത്തിയിലെ ചൈനീസ് സേനാ പിന്മാറ്റത്തിന്റെ വേഗം പോരെന്ന് ജയ്ശങ്കര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലല്ല. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകണം. പാംഗോംങ് അടക്കമുള്ള മേഖലയില്‍ സംഘര്‍ഷാവസ്ഥയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകണമെങ്കില്‍ സൈന്യം പ്രദേശത്ത് നിന്നും പൂര്‍ണ്ണമായും പിന്മാറേണ്ടതായുണ്ടെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.

2020ന് ശേഷം പ്രദേശത്ത് വലിയ സംഘര്‍ഷമാണ് ചൈനീസ് സൈന്യം സൃഷ്ടിച്ചത്. നിര്‍ഭാഗ്യകരമായ ഒരുപാട് കാര്യങ്ങള്‍ അതിര്‍ത്തിയില്‍ അരങ്ങേറി. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഇനി ഉണ്ടാകരുതെന്ന മുന്നറിയിപ്പും അതൃപ്തിയും വാങ് യിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ അറിയിച്ചു. മൂന്ന് മണിക്കൂറോളം നേരമാണ് വാങ് യിയുമായി എസ് ജയ്ശങ്കര്‍ ചര്‍ച്ച നടത്തിയത്.

2020 ഏപ്രിലില്‍ തകര്‍ന്ന ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തതായി ജയ്ശങ്കര്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍, യുക്രെയ്ന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര വിഷങ്ങളില്‍ ഇരുരാജ്യങ്ങളുടേയും കാഴ്‌ച്ചപാടുകള്‍ കൈമാറി. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം പരിഹരിക്കാന്‍ സൈനികതല ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ചര്‍ച്ചയ്‌ക്ക് ശേഷം ഇരുരാജ്യവും ചില പ്രദേശങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചതായും ജയ്ശങ്കര്‍ അറിയിച്ചു.

ചൈനയില്‍ കൊറോണ വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചൈനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥയും യോഗത്തില്‍ ചൂണ്ടിക്കാട്ടി. നിരവധി യുവാക്കളുടെ ഭാവി ഉള്‍പ്പെടുന്നതിനാല്‍ ചൈന വിവേചനരഹിതമായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജയ്ശങ്കര്‍ വ്യക്തമാക്കി.

Related Articles

Back to top button