എം.ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുമായുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്
ശ്രീജ.എസ്
കൊച്ചി : പണമിടപാടില്‍ ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ വാദം പൊളിയുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ശിവശങ്കര്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്തായതോടെയാണ് സത്യാവസ്ഥ വെളിപ്പെട്ടത്. സ്വപ്നയെ മുന്‍നിര്‍ത്തി പിറകിലിരുന്നു പണമിടപാട് നടത്തിയ ശിവശങ്കറാണെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ വാദിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്തു കൊണ്ട് ഹൈക്കോടതിയിലാണ് അധികൃതര്‍ ഇപ്രകാരം വാദമുയര്‍ത്തിയത്. വാട്സാപ്പ് ചാറ്റിംഗ് വിശദാംശങ്ങള്‍ ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ് സീല്‍ വച്ച് കവറില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഈ വാട്സ്ആപ്പ് ചാറ്റിലെ ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റും നികുതി വിദഗ്ധനുമായ വേണുഗോപാല്‍ ശിവശങ്കറിന്റെ സുഹൃത്താണ്.
സ്വപ്നയ്ക്കു വേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ച കാര്യങ്ങളെല്ലാം ഇരുവരും വാട്സാപ്പില്‍ ചര്‍ച്ച ചെയ്യുന്നത് ചാറ്റില്‍ നിന്ന് വ്യക്തമാണ്. നിക്ഷേപിച്ച പണം എന്തു ചെയ്യണമെന്നും ശിവശങ്കര്‍ അഭിപ്രായം ചോദിക്കുന്നുണ്ട്.