KeralaLatest

ആഹാരത്തിന് ശേഷം പ്ലേറ്റും സ്പൂണും കഴിക്കാം

“Manju”

കൊച്ചി ; ഭക്ഷണം കഴിച്ച ശേഷം പ്ലേറ്റ് വലിച്ചെറിയണ്ട ഇനി അതും കഴിക്കാം. അതിശയിക്കണ്ട, കൊച്ചി സ്വദേശികളായ ദമ്പതികള്‍ നിര്‍മിക്കുന്ന തൂശന്‍ പ്ലേറ്റ്എന്ന പിഞ്ഞാണത്തെ പറ്റിയാണ് പറയുന്നത്. ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞാലും മണ്ണിന് ദോഷം വരുത്താത്ത ഈ പ്ലേറ്റുകള്‍ ഗോതമ്പിന്റെ തവിട് വേവിച്ച്‌ സംസ്കരിച്ചാണ് ഉണ്ടാക്കുന്നത്.

കാക്കനാട് സ്വദേശികളായ വിനയകുമാര്‍ ബാലകൃഷ്ണനും ഭാര്യ ഇന്ദിര നായരും തങ്ങളുടെ യാത്രകള്‍ക്കിടെ ദുബായില്‍ വച്ചാണ് ഗോതമ്പുപിഞ്ഞാണംആദ്യമായി കാണുന്നത്. ഇത് കേരളത്തിലേയ്ക്ക് കൊണ്ടുവരാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും പോളണ്ടിലെ നിര്‍മാണ കമ്പനികള്‍ തയാറായില്ല. തുടര്‍ന്നാണ് സ്വന്തമായി നിര്‍മാണം ആരംഭിക്കാന്‍ തീരുമാനിച്ചത്. മൗറീഷ്യസില്‍ ഉദ്യോഗസ്ഥനായ വിനയകുമാറും ബാങ്ക് ഉദ്യോഗസ്ഥയായ ഇന്ദിരയും ഇതിനായി പിന്നീട് നിരവധി ഗവേഷണങ്ങള്‍ നടത്തി. കാര്‍ഷിക സര്‍വകലാശാല, ഇന്‍‌ഡിഗ്രാം ലാബ്സ്, സി എസ് ഐ ആര്‍ എന്നിവരില്‍ നിന്നും സാങ്കേതിക സഹായവും തേടി. ശേഷം അങ്കമാലിയില്‍ ഫാക്ടറി സ്ഥാപിച്ചു.

നിലവില്‍ കേരളത്തില്‍ 7000ടണ്‍ ഗോതമ്പിന്റെ തവിട് ഉണ്ടാക്കുന്നുണ്ട്. കാലിത്തീറ്റയ്ക്കായി ഉപയോഗിച്ച ശേഷവും പകുതിയോളം വരുന്ന ബാക്കിയുള്ളവയുടെ നിര്‍മാര്‍ജനം ബുദ്ധിമുട്ടേറിയതാണെന്നാണ് ഇന്ദിര പറയുന്നത്. കിലോയ്ക്ക് 25രൂപയ്ക്കാണ് ഒരു മില്ലില്‍ നിന്നും ഇപ്പോള്‍ അവര്‍ ഗോതമ്പ് തവിട് വാങ്ങുന്നത്. ഒരു ദിവസം കുറഞ്ഞത് 1000 പിഞ്ഞാണങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടാക്കുന്നുണ്ട്. ഡിന്നര്‍ പ്ലേറ്റും സ്നാക്ക് പ്ലേറ്റുമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. മൂന്ന് മുതല്‍ ഇരുപത് വരെയാണ് ഒരു പാത്രത്തിന്റെ വില വരുന്നത്. ഇതിന് പുറമേ അരിപ്പൊടി സ്ട്രോയും കോണ്‍ സ്റ്റാര്‍ച്ചും ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കും ചേര്‍ന്ന ബാഗുകളും നിര്‍മിക്കുന്നുണ്ട്. ഗോതമ്പ് തവിടില്‍ തന്നെ സ്പൂണും ഫോര്‍ക്കും ഇപ്പോള്‍ ഇവര്‍ തയാറാക്കാന്നുണ്ട്.

Related Articles

Back to top button