മുംബയ്: ഇന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള കായിക ഇനമാണ് ക്രിക്കറ്റ്. രാജ്യാന്തര മത്സരങ്ങള്‍ക്കും ക്ലബ് മത്സരങ്ങള്‍ക്കും ഇന്ത്യയില്‍ ഒരുപോലെ പ്രാധാന്യമുണ്ട്. കുട്ടിക്രിക്കറ്റിന്റെ ആവേശം നിറച്ചുകൊണ്ട് എത്തുന്ന ഐ.പി.എല്ലിന് അന്താരാഷ്‌ട്ര തലത്തില്‍ വരെ വളരെയധികം ശ്രദ്ധ കിട്ടാറുണ്ട്. രണ്ട് ടീമുകള്‍ കൂടി ഈ വര്‍ഷം അധികമെത്തിയതോടെ ചൂടുപിടിച്ച മത്സരങ്ങളാല്‍ ഐ.പി.എല്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഐ.പി.എല്ലിനായി സൗരവ് ഗാംഗുലി പ്രസിഡന്റായ ബി.സി.സി.ഐ വാങ്ങിയ ഇന്‍ഷുറന്‍സ് കവറേജിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്.
ഇത്തവണത്തെക്കായി ബി.സി.സി.ഐ വാങ്ങിയത് 5,000 കോടിയുടെ ഇന്‍ഷുറന്‍സ് കവറേജാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഏതൊരു കായിക മത്സരത്തിനും ഇന്ത്യയില്‍ വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് കവറേജാണിത്. കഴിഞ്ഞ തവണത്തെക്കാളും ഇന്‍ഷുറന്‍സ് കവറേജില്‍ 25% ത്തിന്റെ വര്‍ദ്ധനവാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം 4,000 കോടി രൂപയുടെ പരിരക്ഷയായിരുന്നു വാങ്ങിയിരുന്നത്.
ഐ.പി.എല്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ബി.സി.സി.ഐ, ടീമുകള്‍, ബ്രോഡ്കാസ്റ്റര്‍, സ്പോണ്‍സര്‍മാര്‍, അനുബന്ധ സേവന ദാതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പങ്കാളികളുണ്ട്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍, കലാപങ്ങള്‍, പരിക്കിന്റെയോ അസുഖത്തിന്റെയോ പേരില്‍ കളിക്കാരുടെ ഫീസ് നഷ്‌ടമാകുക, ചികിത്സാച്ചെലവ് എന്നിവ പോലുള്ള അപ്രതീക്ഷിത സംഭവങ്ങള്‍ മുഖാന്തരമുള്ള വരുമാന നഷ്ടത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും.
ഇത്തവണ ഒരു സംസ്ഥാനത്ത് മാത്രം ടീമുകള്‍ കേന്ദ്രീകരിച്ചതോടെ അപകടസാദ്ധ്യതകള്‍ വര്‍ദ്ധിച്ചുവെന്നാണ് അലയന്‍സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സിന്റെ സഹസ്ഥാപകനും ഡയറക്‌ടറുമായ ആതുര്‍ തക്കര്‍ പറയുന്നത്. നേരത്തെ ഇന്ത്യയൊട്ടാകെയായി നടന്നിരുന്ന ഐ.പി.എല്‍ ഇത്തവണ മുംബയിലും പുനെയിലും മാത്രമായാണ് നടക്കുന്നത്.
ഇവന്റ് റദ്ദാക്കപ്പെടുമ്പോഴാണ് സാധാരണ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പൂര്‍ണമായ സുരക്ഷ ലഭിയ്ക്കുന്നത്. എന്നാല്‍ കൊവിഡ്-19 കാരണം മത്സരങ്ങള്‍ റദ്ദാക്കിയാല്‍ പരിരക്ഷ ലഭിക്കില്ല. മഹാമാരി ഒരു മുന്‍കാല രോഗമായി മാറിയിരിക്കുന്നുവെന്നും അതിനാല്‍ സാംക്രമിക രോഗങ്ങള്‍ക്ക് പരിരക്ഷ ലഭ്യമല്ലെന്നും തക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തത് കൊണ്ടുതന്നെ ഇത്തവണ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടായാലും ഐ.പി.എല്‍ റദ്ധാക്കില്ലെന്ന് ഉറപ്പാണ്.