യുദ്ധം മുറുകട്ടെ; യുക്രെയ്‌ന് വീണ്ടും ആയുധമെത്തിക്കാൻ അമേരിക്ക
വാഷിംഗ്ടൺ:റഷ്യക്കെതിരെ പോരാടാൻ യുക്രെയ്‌ന് കൂടുതൽ ആയുധ സഹായം നൽകാനൊരുങ്ങി അമേരിക്ക. 750 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ സഹായം പ്രതിരോധകാര്യങ്ങൾക്കായി നൽകുമെന്നാണ് ജോ ബൈഡൻ അറിയിച്ചിട്ടുള്ളത്.
റഷ്യക്കെതിരായി കൂടുതൽ പ്രതിരോധ സഹായം യുക്രെയ്ന് നൽകാൻ പെന്റഗൺ തീരുമാനമെടുത്തു. റഷ്യക്കെതിരെ ശക്തമായി പോരാടുന്ന സെലൻസ്‌കിയെ സഹായിക്കുക എന്നത് ധാർമ്മിക ബാദ്ധ്യതയാണെന്ന് ജോ ബൈഡൻ പറഞ്ഞു. യുക്രെയ്‌ന് മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഏറ്റവും അത്യാധുനിക ആയുധങ്ങളുമാണ് നൽകുന്നത്. സ്വതന്ത്രമായ പ്രദേശത്തിന്റെ അഖണ്ഡത കാക്കാൻ യുക്രെയ്‌നെ ഇനിയും ആവശ്യമുള്ള പ്രതിരോധ സംവിധാനം നൽകുമെന്നും ബൈഡൻ അറിയിച്ചു.
ആദ്യഘട്ടത്തിൽ ഹോവിറ്റസർ പീരങ്കികളും സമുദ്രസുരക്ഷാ ഡ്രോണുകളും സൈനികർ ക്കുള്ള പ്രതിരോധ വസ്ത്രങ്ങളും നൽകും. റഷ്യയുടെ ഭാഗത്തുനിന്നും രാസായുധ പ്രയോഗം ഉണ്ടായാൽ പ്രതിരോധിക്കാനുള്ള സംവിധാനവും അമേരിക്ക ഉടനെത്തിക്കുമെന്നാണ് ജോ ബൈഡൻ വ്യക്തമാക്കിയത്.
അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലേക്‌സി റെസിനോകോവും അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ ഫോണിൽ വിളിച്ച് പ്രതിരോധ രംഗത്തെ സഹകരണം വിശദമാക്കിയതായി പെന്റഗൺ വക്താവ് ജോൺ കിർബി അറിയിച്ചു.