IndiaLatest

രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍

“Manju”

രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍. നാലോളം സംസ്ഥാനങ്ങളില്‍ എട്ട് മണിക്കൂര്‍ കറന്റ് കട്ട്. കല്‍ക്കരി പ്രതിസന്ധിയും വൈദ്യുതി മേഖലയിലെ വികസനനഷ്ടവുമാണ് പ്രധാന കാരണമെന്നാണ് ലഭിക്കുന്ന സൂചന. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ചൂട് കടുക്കുന്ന ഘട്ടത്തിലാണ് പ്രതിസന്ധി രൂക്ഷമാക്കുന്ന പവര്‍ക്കട്ട്. പഞ്ചാബും മഹാരാഷ്ട്രയും ഉള്‍പ്പെടെ നാലോളം സംസ്ഥാനങ്ങളില്‍ എട്ട് മണിക്കൂറാണ് കറന്റ് കട്ട്. ആറ് സംസ്ഥാനങ്ങളില്‍ ലോഡ്‌ഷെഡിംഗ് അഞ്ചും ആറും മണിക്കൂറാണ് നീളുന്നത്. വ്യവസായ മേഖലയില്‍ പവര്‍കെട്ട് ഒഴിവാക്കാന്‍ പലയിടത്തും ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത പവര്‍ ഹോളിഡേ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

വൈദുതി മേഖലയില്‍ വികസനം നടപ്പാക്കാഞ്ഞത് കൊണ്ട് രാജ്യം നേരിടുന്നത് പ്രതിദിനം 4000 മെഗാവാട്ടിന്റെ കുറവാണ്. താപവൈദ്യുത നിലയങ്ങളുടെയും സോളാര്‍, കാറ്റാടി പാടങ്ങളുടെയും ശേഷി ആവശ്യത്തിനനുസരിച്ച്‌ കേന്ദ്രം വര്‍ദ്ധിപ്പിച്ചിരുന്നില്ല. നിലവില്‍ ഒന്‍പതു ദിവസത്തെ ഉല്‍പ്പാദനത്തിനു തുല്യമായ കല്‍ക്കരി ശേഖരം മാത്രമേ നിലയങ്ങളിലുള്ളൂ. എന്നാല്‍, വേണ്ടുവോളം കല്‍ക്കരി കൈയിലുണ്ടെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. സ്വകാര്യ വൈദ്യുതി കമ്പനികള്‍ക്ക് സഹായവും അവസരവും നല്‍കുന്ന കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളിലെ വൈദ്യുതി ഉത്പാദനം ഏകോപിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചില്ല.

കേന്ദ്രത്തില്‍ നിന്ന് കല്‍ക്കരി പാടങ്ങള്‍ വാങ്ങിയെടുത്ത കമ്പനികള്‍ കല്‍ക്കരി പൂഴ്ത്തിവെച്ച്‌ ക്ഷാമകാലം ആഘോഷമാക്കുന്നുമുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചുവെങ്കിലും അവിടെയും ആവശ്യത്തിന് വൈദ്യുതി കിട്ടാനില്ല.

Related Articles

Back to top button