ശാസ്ത്ര ലോകത്തിന് കൗതുകം പകർന്നു ഗോൾഡൻ ഫ്ലാപ് ഷെൽ എന്ന് അറിയപ്പെടുന്ന സ്വർണആമകൾ വീണ്ടും പ്രത്യക്ഷപ്പെട്ടു.
മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പുറംതോടിനു കടുത്ത മഞ്ഞനിറമുള്ള ആമകളെ കണ്ടെത്തുന്നത്. മുട്ടയുടെ മഞ്ഞക്കരു പോലെ കാണപ്പെടുന്ന ഓഗസ്റ്റിൽ കണ്ടെത്തിയത് ഒഡിഷയില്‍ നിന്നാണ്. ഇപ്പോൾ പശ്ചിമ ബംഗാളിലെ ബുർദാവനിലുള്ള ഒരു കുളത്തിൽ നിന്നാണ് ഒക്ടോബർ അവസാനം സ്വർണ ആമയെ കണ്ടെത്തിയത്. തെക്കനേഷ്യയില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഗോള്‍ഡന്‍ ഫ്ലാപ്ഷെല്‍ എന്ന് പേരുള്ള ആമയിനത്തില്‍ പെട്ടതായിരുന്നു ഒഡിഷയില്‍ കണ്ടെത്തിയ സ്വർണ ആമ
തവിട്ട് നിറത്തിലുള്ള ശരീരത്തില്‍ മഞ്ഞപ്പൊട്ടുകളുമായാണ് ഗോള്‍ഡന്‍ ഫ്ലാപ് ഷെല്‍ ആമകള്‍ സാധാരണ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ശരീരം മുഴുവന്‍ മഞ്ഞ നിറത്തിലുള്ള ആമകള്‍ ഈ വര്‍ഗത്തില്‍ അത്ര സാധാരണമല്ല. എങ്കിലും മുന്‍പും ഇത്തരം ആമകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 1997 ല്‍ ഗുജറാത്തിലും ഇത്തരം ഒരു ആമയെ ജനന്തുശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. കൂടാതെ മ്യാന്‍മര്‍, ബംഗ്ലാദേശ് ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളിലും ശരീരം മുഴുവന്‍ മഞ്ഞ നിറത്തില്‍ കാണപ്പെടുന്ന ആമകളെ കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ ഇത്തരം ഒരു നിറഭേദം സ്ഥിരമായി സംഭവിക്കുന്ന കാര്യമല്ല. പുലികള്‍ കരിമ്പുലികളായി മാറുന്ന മെലനിസ്റ്റിക് , ജിറാഫുകള്‍ വെള്ള ജിറാഫുകളായി മാറുന്ന ആല്‍ബിനോ എന്നി അവസ്ഥകള്‍ക്ക് സമാനമാണ് ഈ ആമയുടേതും. മെലനിസ്റ്റിക് എന്നത് ശരീരം മുഴുവന്‍ കറുത്ത നിറത്തില്‍ കാണപ്പെടുന്ന അവസ്ഥയാണ്. ആല്‍ബിനോ ആകട്ടെ മെലാനിന്‍റെ അഭാവം മൂലം ശരീരം മുഴുവന്‍ വെളുത്ത നിറത്തില്‍ കാണപ്പെടുന്ന സ്ഥിതിയും. അതുകൊണ്ട് തന്നെ മഞ്ഞ ആമകളും മേല്‍പ്പറഞ്ഞ ജീവികളെ പോലെ പെട്ടെന്ന് ശ്രദ്ധയില്‍ പെടുകയും എല്ലാവരെയും ആകര്‍ഷിക്കുകയും ചെയ്യുന്നു.
ഓഗസ്റ്റ് മാസത്തിലാണ് ഒഡിഷയില്‍ നിന്ന് മഞ്ഞ ആമയെ കണ്ടെത്തിയത്. തുടര്‍ന്ന് വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ ആമയെക്കുറിച്ചുള്ള വിവരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്ത്യയില്‍ നിന്ന് തന്നെ മൂന്ന് തവണ മുന്‍പ് സമാനമായ ആമയെ കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ 1997 ല്‍ ഗുജറാത്തില്‍ കണ്ടെത്തിയ ആമയെ കുറിച്ച് മാത്രമാണ് തെളിവുകള്‍ ലഭ്യമായിട്ടുള്ളത്. അതേസമയം നേപ്പാളിലും ആദ്യമായി ഈ സ്വര്‍ണ നിറമുള്ള ആമയെ സമീപകാലത്ത് കണ്ടെത്തിയിരുന്നു. ഇതേകുറിച്ചുള്ള പഠന റിപ്പോര്‍ട്ടും നേപ്പാളിലെ ജൈവശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ചിരുന്നു.