KeralaLatest

ഹോമിയോ കോളേജിനെ കൊവിഡ് ആശുപത്രിയാക്കിയതില്‍ പ്രതിഷേധം

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെയും പണി പൂര്‍ത്തിയായ ലേഡീസ് ഹോസ്റ്റല്‍ കെട്ടിടത്തെയും പരിഗണിക്കാതെ ഐരാണിമുട്ടത്തെ ഗവ.ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ പ്രതിഷേധം ശക്തമായി. ഇവിടത്തെ കാന്‍സര്‍ ചികിത്സ ഉള്‍പ്പെടെയുള്ളതെല്ലാം അവസാനിപ്പിച്ചതിലും ഡോക്ടര്‍മാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. അദ്ധ്യാപകരുള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇന്നലെ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ തീരുമാനം തിരുത്താന്‍ വേണ്ട നടപടികളെടുക്കണമെന്ന് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടു.

ഐരാണിമുട്ടം ഹോമിയോ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കിയെന്ന വിവരം 15ന് ‘കേരളകൗമുദി’ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴി തുറന്നത്. അടുത്തമാസം മുതല്‍ പരീക്ഷ ആരംഭിക്കുകയാണ്. പ്രക്ടിക്കല്‍ പരീക്ഷയ്ക്ക് രോഗികള്‍ വേണം. ഹോമിയോ ചികിത്സ നിഷേധിക്കപ്പെടുമ്പോള്‍ എങ്ങനെ പരീക്ഷയില്‍ പങ്കെടുക്കുമെന്ന് വിദ്യാര്‍ത്ഥികളും ചോദിക്കുന്നു.

മെഡിക്കല്‍ കോളേജില്‍നിന്ന് കുറച്ചു മാറിയാണ്‌ സര്‍ക്കാരിന്റെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. അവിടെ കിടത്തി ചികിത്സയ്ക്ക് സൗകര്യവുമുണ്ട്. എന്നിട്ടും പരിഗണിച്ചില്ല. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലേഡീസ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി. വൈദ്യുതി കണക്ഷന്‍ കൂടി കിട്ടിയാല്‍ മതി. 200 മുറികളുള്ള ഈ കെട്ടിടവും പരിഗണിക്കാതെയാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോമിയോ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കിയത്.

ഹോമിയോ ആശുപത്രിയുടെ ആദ്യ നില മാത്രം കൊവിഡ് വാര്‍‌ഡാക്കി മറ്റുള്ളവ ഹോമിയോ ചികിത്സയ്ക്കായി നിലനിറുത്താമായിരുന്നു. കൊവിഡ് ആശുപത്രിയാക്കാന്‍ സമ്മതിച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നു.

Related Articles

Back to top button