എല്ലാ രോഗികളുടെയും ക്യാൻസർ ഭേദമായി; പരീക്ഷണ മരുന്ന് ഫലപ്രദം
ന്യൂയോർക്ക് : അർബുദ ചികിത്സാ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടെയും അസുഖം ഭേദമായി. യുഎസിലെ ചെറിയ ഒരു ക്ലിനിക്കിലാണ് 18 അർബുദ രോഗികളെ വെച്ച് പരീക്ഷണം നടത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് പരീക്ഷണത്തിൽ പങ്കെടുത്ത് 18 പേർക്കും അർബുദ രോഗം ഭേദമാകുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഡോസ്ടാർലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിനു ശേഷം എല്ലാ രോഗികളുടെയും അർബുദകോശങ്ങൾ അപ്രത്യക്ഷമായെന്ന് വിദഗ്ധർ പറയുന്നു.
മലായശ അർബുദം ബാധിച്ച 18 രോഗികൾക്കും ഒരേ മരുന്നാണ് നൽകിയത്. ആറ് മാസത്തിനിടയിൽ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവർക്ക് മരുന്ന് നൽകിയത്. ആറ് മാസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ അർബുദ കോശങ്ങൾ കണ്ടെത്താനായില്ലെന്ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ വ്യക്തമാക്കുന്നു.
മലാശയ അർബുദത്തിന് കീമോതെറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകൾ നടത്തി ഫലം കാണാതായതോടെയാണ് ഈ രോഗികൾ പരീക്ഷണത്തിന് എത്തിയത്. എന്നാൽ ആറ് മാസത്തെ ചികിത്സ കൊണ്ട് ഇത് പൂർണ്ണമായും ഭേദമാകുകയായിരുന്നു. രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും ചികിത്സാ പരീക്ഷണത്തിന് ശേഷവും തുടർ ചികിത്സ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ട്യൂമറുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടാൽ കീമോതെറാപ്പിയോ ശസ്ത്രക്രിയയോ ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ അതിന്റെ ആവശ്യമുണ്ടായില്ല.
അർബുദ രോഗത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കും ഇത് എന്ന് ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് ക്യാൻസർ സെന്ററിലെ ഡോ. ലൂയിസ് എ ഡയസ് പറഞ്ഞു.