Uncategorized

പാക്കിസ്ഥാനില്‍ വൈദ്യുതി‍ പ്രതിസന്ധി

“Manju”

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധി അതീവ രൂക്ഷമാകുന്നു. ലോഡ്‌ഷെഡ്ഡിങ്ങിന്റെ സമയം കുറക്കാനായി നിരവധി നിയന്ത്രണങ്ങള്‍ ഇന്നലെ മുതല്‍ രാജ്യത്ത് നിലവില്‍ വന്നു. ഇസ്ലാമാബാദ് നഗരത്തില്‍ രാത്രി 10 മണിക്ക് ശേഷം വിവാഹ ചടങ്ങുകള്‍ നിരോധിക്കാനും രാജ്യത്തുടനീളമുള്ള മാര്‍ക്കറ്റുകള്‍ രാത്രി 8.30 ന് അടയ്ക്കാനും തീരുമാനിച്ചു.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ എല്ലാ പ്രവിശ്യകളിലെയും മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണതീരുമാനമെടുത്തത്. സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വ്യാപാരികളുടെ സംഘടനയുമായി കൂടിയാലോചന നടത്താന്‍ രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടിരുന്നു.

മാര്‍ക്കറ്റുകള്‍ നേരത്തെ അടച്ചിടുന്നതും വര്‍ക്ക് ഫ്രം ഹോം ക്രമീകരണങ്ങളും വൈദ്യുതി ലാഭിക്കുമെന്ന് വൈദ്യുതി മന്ത്രി ഖുറം ദസ്തഗീര്‍ മാധ്യമങ്ങളോട് പറഞ്ഞു.രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി 22,000 മെഗാവാട്ട് ആണെന്നും 26,000 മെഗാവാട്ട് ആണ് രാജ്യത്തിന് ആവശ്യം. രാജ്യത്ത് ഏകദേശം 4,000 മെഗാവാട്ട് ഊര്‍ജ്ജ ക്ഷാമം ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഊര്‍ജ ഉപയോഗം നിയന്ത്രിക്കുന്നതിനും ജൂണ്‍ അവസാനത്തോടെ വൈദ്യുതി ലോഡ് ഷെഡിംഗ് ക്രമേണ പ്രതിദിനം രണ്ട് മണിക്കൂറായി കുറയ്ക്കാനും ശ്രമം തുടരുകയാണ്.

പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നിര്‍ദേശപ്രകാരമാണ് രാജ്യതലസ്ഥാനത്ത് വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ട് . നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ഇസ്ലാമാബാദ് പോലീസിനും നഗര ഭരണകൂടത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.ലംഘനമുണ്ടായാല്‍ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button