കേരള എൻജി., ഫാർമസി എൻട്രൻസ് പരീക്ഷ നാളെ
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ നാളെ സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബയ്, ഡൽഹി, ദുബായ് എന്നിവിടങ്ങളിലുമായി നടക്കും. 1,23,623 കുട്ടികളാണ് അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 96,940പേരും എൻജിനിയറിംഗ് അപേക്ഷകരാണ്.
രാവിലെ 10മുതൽ 12.30 വരെ ഫിസിക്സ്, കെമിസ്ട്രി ചോദ്യങ്ങളടങ്ങിയ ഒന്നാം പേപ്പറും ഉച്ചയ്ക്ക് 2.30 മുതൽ 5വരെ മാത്തമാറ്റിക്സ് രണ്ടാം പേപ്പറുമാണ് പരീക്ഷ. ബിഫാമിന് മാത്രം പ്രവേശനം ആഗ്രഹിക്കുന്നവർ ഒന്നാംപേപ്പർ മാത്രം എഴുതിയാൽ മതി. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപെങ്കിലും ഹാളിലെത്തണം. പരീക്ഷ തുടങ്ങി അരമണിക്കൂർ കഴിഞ്ഞുവരുന്നവരെ പ്രവേശിപ്പിക്കില്ല. പരീക്ഷ പൂർത്തിയാവാതെ ആരെയും പുറത്തുവിടില്ല.
എൻട്രൻസ് സ്കോറിനും പ്ലസ്ടുവിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മാർക്കിനും തുല്യ പ്രാധാന്യം നൽകി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് എൻജിനിയറിംഗ് കോഴ്സുകളിൽ പ്രവേശനം. എൻജിനിയറിംഗ് എൻട്രൻസിലെ ഒന്നാം പേപ്പർ (ഫിസിക്സ്, കെമിസ്ട്രി) എന്നിവയിലെ സ്കോർ പരിഗണിച്ചാണ് ഫാർമസി (ബിഫാം) പ്രവേശനം. അഡ്‌മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം.
അഡ്മിറ്റ് കാർഡിന്റെ പ്രിന്റും ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ രേഖയും കൊണ്ടുവരണം. സ്കൂൾ തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐ.ഡി കാർഡ്, പാസ്‌പോർട്ട്, ആധാർ കാർഡ്, പ്ലസ്ടു ഹാൾ ടിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവ അംഗീകരിക്കും.