KeralaLatest

മരണം എത്തുന്ന നേരമറിയാന്‍ പുതിയ വിദ്യയുമായി ​ഗവേഷകര്‍

“Manju”

മനുഷ്യരുടെ ആരോ​ഗ്യസ്ഥിതി മനസ്സിലാക്കാന്‍ ലളിതമായ പല വിദ്യകളും ആരോ​ഗ്യ വിദ​ഗ്ധര്‍ ഉപയോ​ഗിക്കാറുണ്ട്. ഇപ്പോഴിതാ, നേരത്തേ മരണപ്പെടാന്‍ സാധ്യതയുള്ള മധ്യവയസ്കരെ കണ്ടെത്താന്‍ പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഒറ്റക്കാലില്‍ ശരീരത്തിന്റെ സന്തുലനം കാത്തു സൂക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് അധികം ആയുസ്സുണ്ടാകില്ലെന്നാണ് ബ്രസീലില്‍ നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നത്.
50 നും 75 നും ഇടയില്‍ പ്രായമുള്ള 2000 പേരില്‍ നടത്തിയ പഠനത്തിലായിരുന്നു ഇത് കണ്ടെത്തിയത്. പരീക്ഷണവിധേയരായവരില്‍ ഒറ്റക്കാലില്‍ ശരീരത്തിന്റെ സന്തുലനാവസ്ഥ തെറ്റാതെ കുറഞ്ഞത് 10 സെക്കന്റെങ്കിലും നില്ക്കാന്‍ കഴിയാത്തവര്‍ വരുന്ന ഒരു ദശകത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 84 ശതമാനം കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ലളിതവും സുരക്ഷിതവുമായ ഈ ബാലന്‍സ് പരിശോധന വഴി അനാരോഗ്യരായവരെ കണ്ടെത്താന്‍ കഴിയുമെന്നാണ് ഈ പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ പരീക്ഷണം പൂര്‍ത്തിയാക്കുവാന്‍ കഴിയാത്തവര്‍ക്ക് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും വലുതാണെന്ന് അവര്‍ പറയുന്നു. പ്രായമായവരുടെ സ്ഥിരമായ വൈദ്യപരിശോധനയില്‍ ഈ ഫ്ളമിംഗോ പരിശോധന കൂടി ഉള്‍പ്പെടുത്തിയാല്‍, അവരുടെ ആരോഗ്യത്തെ സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പ് നല്‍കാനാകുമെന്നും അവര്‍ പറയുന്നു.
അതേസമയം, ശരീരത്തിന്റെ സന്തുലനാവസ്ഥ എങ്ങനെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ബാലന്‍സ് ടെസ്റ്റ് എങ്ങനെ ശരീരത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതറിയുവാനുള്ള ഒരു ദീര്‍ഘകാല പഠനത്തിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എക്സര്‍സൈസ് മെഡിക്കല്‍ ക്ലിനിക്ക് ആയ ക്ലിനിമെക്സ് ആണ് റിയോഡി ജെനേറോയില്‍ ഈ പഠനം നടത്തിയത്.
1994- ല്‍ 1,702 പേരുടെ ഒരു സംഘം രൂപീകരിച്ചായിരുന്നു പഠനം ആരംഭിച്ചത്. നിരവധി ആരോഗ്യ പരിശോധനകള്‍ക്ക് അവര്‍ വിധേയരായി. അതില്‍ ഒന്നായിരുന്നു ഒറ്റക്കാലില്‍ 10 സെക്കന്റ് നില്‍ക്കുക എന്നത്. എല്ലാവരും ഇത് ഒരേ രീതിയിലാണ് ചെയ്തതെന്ന് ഉറപ്പുവരുത്താന്‍ ഇതില്‍ പങ്കെടുത്തവരോടെല്ലം അവര്‍ ആവശ്യപ്പെട്ടത് ഒരു കാല്‍ ഉയര്‍ത്തി മറ്റെ കണങ്കാലിന്റെ പുറകില്‍ വയ്ക്കുക എന്നതായിരുന്നു. കൈകള്‍ വശത്തേക്ക് വയ്ക്കുകയും, കണ്ണുകള്‍ തിരശ്ചീനമായുള്ള ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.
പഠനത്തില്‍ പങ്കെടുത്തവരുടെ ഭാരം, നെഞ്ചളവ്, രക്തസമ്മര്‍ദ്ദം തുടങ്ങിയ വിവരങ്ങള്‍ ഒക്കെയും തന്നെ ഗവേഷകര്‍ ശേഖരിച്ചിരുന്നു. പിന്നീട് ഇവരെ ശരാശരി ഏഴുവര്‍ഷത്തോളം തുടര്‍ച്ചയായി നിരീക്ഷണ വിധേയമാക്കി. ബ്രിട്ടീഷ് ജേര്‍ണലായ സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് അഞ്ചില്‍ ഒന്ന് പേര്‍ക്ക് ഇങ്ങനെ നില്‍ക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു. മാത്രമല്ല, പ്രായം കൂടുംതോറും ഇങ്ങനെ നില്‍ക്കാനുള്ള കഴിവും കുറഞ്ഞു വരികയായിരുന്നു.
51 നും 55 നും ഇടയില്‍ പ്രയമുള്ളവരില്‍ കേവലം അഞ്ചു ശതമാനം പേര്‍ക്ക് മാത്രമായിരുന്നു ഒറ്റക്കാലില്‍ പത്ത് സെക്കന്റ് നില്‍ക്കാന്‍ കഴിയാതെ പോയതെങ്കില്‍ 71 നും 75 നും ഇടയില്‍ പ്രായമുള്ളവരില്‍ 54 ശതമാനം പേര്‍ക്ക് അതിനായില്ല. ഈ പഠനത്തിനിടയില്‍ പഠന വിധേയരായവരില്‍ 123 പേര്‍ മരണപ്പെടുകയും ചെയ്തു. ഈ പഠനത്തിലാണ് പത്ത് മിനിറ്റ് ഒറ്റക്കാലില്‍ നില്‍ക്കാന്‍ കഴിയാത്തവര്‍ അങ്ങനെ നില്‍ക്കാന്‍ കഴിയുന്നവരേക്കാള്‍ മരണപ്പെടാനുള്ള സാധ്യത 84 ശതമാനത്തോളം അധികമാണെന്ന വസ്തുത തെളിഞ്ഞത്.

Related Articles

Back to top button