അജ്മീർ ദർഗയ്‌ക്ക് പോപ്പുലർ ഫ്രണ്ട് ബന്ധം? പിന്നിൽ ഖാദിമുകൾ
ജയ്പൂർ : അജ്മീർ ദർഗയിലെ ഖാദിമുകളുടെ കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന പോലീസ്. ദർഗയിലെ മതപുരോഹിതൻ ഗൗഹർ ചിസ്തിയെ പിടികൂടിയതിന് പിന്നാലെ സംഭവത്തിലെ പോപ്പുലർ ഫ്രണ്ട് ബന്ധം ഉൾപ്പെടെ അന്വേഷിക്കുമെന്ന് അജ്മീർ സൂപ്രണ്ട് ചുന റാം അറിയിച്ചു. ചിസ്റ്റിയെ പിടികൂടി സംസ്ഥാനത്തെത്തിച്ചതിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉദയ്പൂർ കൊലപാതകത്തിലെ പോപ്പുലർ ഫ്രണ്ട് ബന്ധം ഉൾപ്പെടെ പുറത്തുവരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ ദർഗയ്‌ക്ക് മുന്നിൽ നിന്നുകൊണ്ട് കൊലവിളി പ്രസംഗം നടത്തിയ ഗൗഹർ ചിസ്തിയെ ഹൈദരാബാദിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച മുഹമ്മദ് അമാനുത്തള്ളയും പിടിയിലായിട്ടുണ്ട്. ഇയാൾക്ക് മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ദർഗയിലെ മറ്റ് പുരോഹിതന്മാരും ഇത്തരത്തിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയിട്ടുണ്ട്.
ഉദയ്പൂരിൽ ഹിന്ദു യുവാവായ കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന് മുൻപായിരുന്നു ചിസ്തിയുടെ വിവാദ പ്രസംഗം. പ്രവാചക പരാമർശം നടത്തിയതിന് നൂപുർ ശർമ്മയുടെ തലയറുക്കണമെന്നാണ് ഇയാൾ പ്രസംഗത്തിൽ പറഞ്ഞത്. തുടർന്ന് കനയ്യലാലിന്റെ കൊലപാതകികളെ ഗൗഹർ നേരിട്ട് കണ്ടതായി റിപ്പോർട്ടുണ്ട്.കനയ്യലാലിനെ കൊലപ്പെടുത്തിയതിന് ശേഷം ഇതിന്റെ വീഡിയോ ചിത്രീകരിക്കാൻ ചിസ്റ്റിയാണ് കൊലപാതകികളോട് ആവശ്യപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതികൾ ഗൗഹർ ചിസ്തിയെ കാണാൻ അജ്മീരിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.