ദുരിതം തുടരുന്നു; തീരദേശങ്ങളിൽ വെളളക്കെട്ട് രൂക്ഷം
തൃശൂർ : മഴ ശക്തമായതോടെ തൃശൂർ ജില്ലയിലെ തീരദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി. നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻററി സ്‌ക്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ 19 കുടുബങ്ങളിൽ നിന്നായി 48 പേരാണുള്ളത്. പലരും ബന്ധു വീടുകളിലേക്കും മറ്റും മാറിയിട്ടുണ്ട്.
മഴ തുടർന്നാൽ കൂടുതൽ പേർ ക്യാമ്പുകളിലെത്താൻ സാധ്യതയുണ്ട്. നാട്ടിക പഞ്ചായത്തിലെ തിരുനിലം കോളനി, വെള്ളാഞ്ചേരി ക്ഷേത്രപരിസരം, തൃപ്രയാർ ജംഗ്ഷനു പടിഞ്ഞാറു ഭാഗം എന്നീവിടങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി. ക്യാമ്പിലുള്ളവർക്ക് എല്ലാ വിധ സൗകര്യങ്ങളും എർപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധിക്യതർ പറഞ്ഞു.
വലപ്പാട് അഞ്ചങ്ങാടിയിൽ തെങ്ങ് വീണ് വീട് തകർന്നു. വെന്നിക്കൽ വേണുവിന്റെ ഓടിട്ട വീടാണ് തകർന്നത്. തളിക്കുളം, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. കുളങ്ങളും തോടുകളും നിറഞ്ഞൊഴുകുന്നു. റോഡുകളിലും വെള്ളക്കെട്ടാണ്. ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്തുകളുടെ നേത്യത്വത്തിൽ അധിക്യതർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.