വിഷമങ്ങള്‍ ഗുരു ദൂരീകരിക്കും; ജനനി തേജസ്വി ജ്‍ഞാന തപസ്വിനി
പോത്തൻകോട് : ഗുരുവിനോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍, ഈ ആശയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി വിഷമങ്ങള്‍ നമുക്കുണ്ടാകും. എന്നാല്‍ അതെല്ലാം ഗുരു ദൂരീകരിക്കുമെന്നം ആത്മാര്‍പ്പണത്തോടെ നിശ്ചലചിത്തരായി പ്രവര്‍ത്തിക്കണമന്നും ജനനി തേജസ്വി ജ്ഞാനതപസ്വിനി. ആശ്രമം സ്പിരിച്ച്വല്‍ സോണില്‍ ഇന്ന് (3-10-2022 തിങ്കള്‍) ഉച്ചയ്ക്ക് നടന്ന മീറ്റിംഗില്‍ ഗുരുവോടൊപ്പമുള്ള തന്റെ ആശ്രമാനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു ജനനി.
ഗുരുവിനെ കാണാനും ഗുരുവിന്റെ ആശ്രമത്തില്‍ വരാനും ഓര്‍മ്മ വച്ച കാലം മുതലേ എപ്പോഴും മനസ്സില്‍ ഒരു ചിന്ത ഉണ്ടായിരുന്നു. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച എനിക്ക് ഈ ദേവാരാധനാക്രമങ്ങളില്‍ നിന്ന് ഒന്നും എനിക്ക് ലഭിക്കാനില്ലാ എന്ന ചിന്ത എപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷേ അപ്പോഴൊക്കെ ദൈവം എവിടെയോ ഉണ്ട് എന്ന ഒരു ചിന്തയുണ്ടായിരുന്നു. മഹാത്മാക്കളുടെ ജീവിതക്രമവും ജീവചരിത്രവും എനിക്ക് വളരെ ആകാംക്ഷയുളവാക്കുന്നതായിരുന്നു. പഠനത്തില്‍ വളരെ പിന്നോക്കമായിരുന്ന എനിക്ക് എപ്പോഴും ദൈവം എവിടെയോ ഉണ്ട് എന്ന ചിന്തയായിരുന്നു, ഒരു ബന്ധുവിനോട് ഞാന്‍ ഇതെക്കുറിച്ച് പറഞ്ഞു. അവര്‍ ഗുരുവിനെക്കുറിച്ച് പറയുകയും ഗുരു പാലക്കാട് അവരുടെ വീട്ടില്‍ വന്നപ്പോള്‍ എന്നെ വിളിക്കുകയും അവിടെ വെച്ച് ഗുരുവിനെ കാണാൻ ഇടയായി. ആ സന്ദര്‍ഭത്തില്‍ മനസ്സില്‍ എല്ലാമായി ഇനി എനിക്കൊന്നും വേണ്ട എന്നുവരെ ചിന്തിച്ചു. ഗുരു ഒരാഴ്ചയോളം അവിടെ നിന്നു. ഗുരു തിരികെ പോയപ്പോള്‍ എനിക്ക് വിഷമമായി, പിന്നീട് ഒന്നര മാസം കഴിഞ്ഞ് വീണ്ടും ഗുരു വരികയും ഗുരുവിനെ കണ്ടപ്പോള്‍ എനിക്ക് ഒന്നും പറയാന്‍ പറ്റുന്നില്ല. എന്റെ രണ്ട് കൈയ്യും പിടിച്ചിട്ട് ഗുരു പറഞ്ഞു “നീ ഒരു പാട് വിഷമിച്ചു അല്ലേ.? , നിനക്ക് എന്നെ ഓര്‍മ്മയണ്ടോ, നീ എന്നെ കണ്ടിട്ടില്ലേ.. നീ ഇത് എടുത്തോ” എന്നു പറഞ്ഞു.
അതിനുശേഷം ഗുരു എന്റെ വീട്ടില്‍ വന്നിരുന്നു, എനിക്ക് ഗുരുവിനെ സ്വീകരിക്കാന്‍ അറിയില്ലാ എന്നു പറയുമ്പോള്‍ ഒരു പൂവ് തന്നാല്‍ മതിയെന്നു പറഞ്ഞു. ഞാന്‍ വരുന്ന വഴിയില്‍ എത്രയെത്രയോ മഹാത്മാക്കള്‍ ജീവനുകള്‍ എന്നെ കാത്തിരിക്കുന്നു എന്ന് അറിയാമോ എന്ന് ഗുരു ചോദിച്ചു. മുക്തി കൊടുക്കേണ്ടതിന് മുക്തി കൊടുത്തും ജന്മം കൊടുക്കേണ്ടതിന് ജന്മം കൊടുക്കാനുമാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത് എന്ന് ഗുരു പറഞ്ഞു. ഇത് നീ എടുത്തോളൂ എന്ന് ഗുരു പറഞ്ഞത് എന്താണെന്ന് ഞാന്‍ പിന്നെ ഒരവസരത്തില്‍ ഗുരുവിനോട് ചോദിക്കുകയുണ്ടായി. അത് ഞാന്‍ ആശ്രമത്തില്‍ നില്‍ക്കാനാണ് പറഞ്ഞത് എന്ന് പറയുകയുണ്ടായി. സന്ന്യാസ ജീവിതത്തെ എന്റെ വല്ല്യച്ഛന്‍ എതിര്‍ത്തു. പകുതിയാക്കിയിട്ട് വരാന്‍ പാടില്ലാ എന്നും പറഞ്ഞു. നിങ്ങള്‍ എന്ത് എടുക്കുമ്പോഴും വയ്ക്കുമ്പോഴും ഗുരുവിനെ പ്രാര്‍ത്ഥിച്ച് ചെയ്യണം എന്ന് ഗുരു പറഞ്ഞത് ഞാന്‍ എപ്പോഴും ഓര്‍ത്ത് ചെയ്യുമായിരുന്നു. എന്റെ ജീവിതത്തില്‍ ഒരു തീര്‍പ്പുണ്ടാകണമെന്ന് ശക്തമായ നിലയില്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു സിനിമ കാണും പോലെ യേശുവിന്റെ ജീവചരിത്രം ഞാന്‍ ദര്‍ശനത്തില്‍ ഞാന്‍ കാണുമായിരുന്നു. ഇതു പോലെ കഷ്ടത നിറഞ്ഞ ഒരു ജീവിതമാണ് സന്ന്യാസ ജീവിതം , ഒരിക്കല്‍ ഏറ്റെടുത്താല്‍ പിന്നെ പിന്തിയരുത്. ഇത് ജീവിതത്തിന്റെ എന്റെ അനുഭവമാണ് ഇത് ഒരു പ്രചോദനമാകണം. എല്ലാ വിഷമങ്ങളും അനുഭവവും ജീവിതത്തിന്റെ തിരുത്താണ്. ഒരു ദിവസം താങ്ങാന്‍ പറ്റാത്ത വലിയ അനുഭവമുണ്ടായി. ശ്രീനാരായണഗുരുവിനെ ദര്‍ശനത്തില്‍ കണ്ടു, ഇന്നുതന്നെ പോകണം പറയുകയാണ്. ഉടന്‍തന്നെ ഞാന്‍ ആശ്രമത്തിലെത്തി അങ്ങനെയാണ് എന്റെ ആശ്രമജീവിതം തുടങ്ങുന്നത്. ഗുരുവിനോടൊത്ത് ഗുരുവിനെ ശുശ്രൂഷിച്ച് നില്‍ക്കാന്‍ എനിക്ക് ഭാഗ്യം കിട്ടി. ഗുരുവിന്റെ ആഗ്രഹത്തിന്റെ ഫലമാണ് ഇന്ന് നമുക്ക് സമര്‍പ്പണമായി ഈ കുട്ടികളെ കിട്ടിയത് എന്തെങ്കിലും വിഷമം വന്നാല്‍ ഇട്ടിട്ട് പോകും എന്ന് ആരും പറയരുത് എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ അത് ഗുരു ദൂരീകരിച്ച് തരും എന്ന് നമ്മള്‍ ഓര്‍ത്ത് ജീവിക്കണം.