മാര്‍ക്ക് തിരുത്തി; സെക്ഷന്‍ ഓഫീസര്‍ക്കെതിരെ കേസ്
സിന്ധുമോൾ. ആർ
തിരുവനന്തപുരം: കേരളസര്‍വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ സെക്ഷന്‍ ഓഫീസര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചതി, വിശ്വാസവഞ്ചന, ഐ ടി ആക്‌ട് എന്നിവ പ്രകാരമാണ് സെക്ഷന്‍ ഓഫീസറായ വിനോദിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. രജിസ്ട്രാറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് വിനോദിനെതിരെ കേസെടുത്തത്.
കേരള സര്‍വകലാശാല ബി എസ്‍ സി കമ്ബ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലെ മാര്‍ക്കുകളാണ് തിരുത്തിയത്. ഒരു വിദ്യാര്‍ത്ഥിയുടെ മാര്‍ക്കിലാണ് ആദ്യം തിരിമറി വ്യക്തമായത്. തുടര്‍ന്നുളള പരിശോധനയിലാണ് എഴുപതിലേറെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകളില്‍ വ്യത്യാസം വരുത്തിയതായി കണ്ടെത്താന്‍ സാധിച്ചത്. വിനോദായിരുന്നു മാര്‍ക്ക് തിരുത്തലിന് ചുക്കാന്‍ പിടിച്ചത്.
എത്ര വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ തിരുത്തിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ പരീക്ഷ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടന്നുവരികയാണ്. പരീക്ഷാസംവിധാനം ഡിജിറ്റലാക്കിയതോടെ മാര്‍ക്കില്‍ മാറ്റം വരുത്താനുളള അധികാരം സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് കൈമാറിയതാണ് തിരിമറി എളുപ്പമാക്കിയതെന്നാണ് സര്‍വകലാശാല വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസംവിധാനങ്ങളോടെയുളള പുതിയ സോഫ്റ്റ് വെയര്‍ അധികം വൈകാതെ സ്ഥാപിക്കുമെന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.