ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് വർഷങ്ങളോളം തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
പാലക്കാട്: വ്യാജ ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിൽ. കോട്ടായി സ്വദേശി ബാലസുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. യൂണിഫോമും തിരിച്ചറിയൽ കാർഡും തട്ടിപ്പ് നടത്തുന്നതിനായി ഇയാൾ വ്യാജമായി നിർമ്മിച്ചു. കഴിഞ്ഞ 5 വർഷമായി തട്ടിപ്പു നടത്തുന്ന ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു. പാലക്കാട് സൗത്ത് പൊലീസാണ് ബാലസുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തത്. നാട്ടുകാരെ മാത്രമല്ല ബാങ്കുകളിലും ഇയാൾ ഫോറസ്റ്റ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തി.
പാലക്കാട് ഫോറസ്റ്റ് ഓഫീസ് പരിധിയിലെ മിക്ക വീട്ടുകാർക്കും നാട്ടുകാർക്കും ബാലസുബ്രഹ്മണ്യൻ സർക്കാർ ഉദ്യോഗസ്ഥനാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന ലേബൽ ഉപയോഗിച്ച് പലരിൽ നിന്ന് പണം കടം വാങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാൾ. കടം മേടിച്ച പണം ആർക്കും തിരിച്ചു കൊടുക്കുന്ന പതിവ് സുബ്രഹ്മണ്യനില്ല.
രണ്ട് ബാങ്കുകളിൽ നിന്ന് ലക്ഷകണക്കിന് രൂപയാണ് സുബ്രഹ്മണ്യൻ തട്ടിപ്പിലൂടെ വായ്പ വാങ്ങിയത്. ഇതിനായി വ്യാജ ശമ്പള സർട്ടിഫിക്കറ്റും ഹാജരാക്കി. കേരള ഫോറസ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ ഇടപെടലിലൂടെയാണ് തട്ടിപ്പ് പുറത്തായത്. ഇയാളുടെ തട്ടിപ്പ് പുറത്ത് വരാൻ തുടങ്ങിയതോടെയാണ് വഞ്ചിക്കപ്പെട്ടതായി നാട്ടുകാരും അടുപ്പക്കാരും വരെ തിരച്ചറിഞ്ഞത്.