ഇന്ത്യയിൽ ഒരു ജൈവമാലിന്യ മേഖലയ്ക്ക് സമീപം മീഥേൻ മേഘ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ‘ജിഎച്ച്ജി സാറ്റ്’ ഉപഗ്രഹ കമ്പനി പകർത്തിയ ആകാശദൃശ്യം ‘ബ്ലൂംബർഗ് ഗ്രീൻ’ ആണ് പ്രസിദ്ധീകരിച്ചത്.
COP 27 കാലാവസ്ഥ ഉച്ചകോടിയുടെ വേളയിൽ പുറത്തുവരുന്ന, മീഥേൻ മേഘം സംബന്ധിച്ച രണ്ടാമത്തെ റിപ്പോർട്ടാണിത്. ആദ്യ റിപ്പോർട്ട് വടക്കുകിഴക്കൻ ചൈനയിലെ ഡാക്വിങ് എണ്ണപ്പാടത്തിന് സമീപത്തു നിന്നുള്ളതായിരുന്നു.
ഭക്ഷ്യാവശിഷ്ടങ്ങൾ പോലുള്ള ജൈവമാലിന്യങ്ങൾ ഒക്‌സിജന്റെ അസാന്നിധ്യത്തിൽ വിഘടിക്കുമ്പോൾ, ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന മീഥേൻ വാതകം രൂപപ്പെടുന്നു. കാർബൺ ഡൈയോക്‌സയിഡിനെ അപേക്ഷിച്ച്, 80 മടങ്ങ് താപന ശേഷിയുള്ള വാതകമാണ് മീഥേൻ. നിലവിൽ ആഗോളതാപനത്തിൽ 30 ശതമാനത്തിന് കാരണം മീഥേൻ വാതകമാണ്. അതിൽ 20 ശതമാനവും ജൈവമാലിന്യക്കൂനകളും നിർമാർജന മേഖലകളുമാണ്.
ഇന്ത്യയിൽ കണ്ടെത്തിയ മീഥേൻ മേഘത്തിന് കാരണമായ മാലിന്യക്കൂമ്പാരം മണിക്കൂറിൽ 1328 കിലോഗ്രാം മീഥേൻ അന്തരീക്ഷത്തിൽ എത്തിക്കുന്നു എന്നാണ് ഉപഗ്രഹ നിരീക്ഷണം വ്യക്തമാക്കുന്നത്.