കത്തെഴുതി വച്ച് നാടുവിട്ട പോലീസുദ്യോഗസ്ഥനെ കണ്ടെത്തി
മലപ്പുറം: മേലുദ്യോഗസ്ഥർക്കെതിരെ കത്തെഴുതി വച്ച് നാടുവിട്ട പോലീസുദ്യോഗസ്ഥനെ കണ്ടെത്തി. തമി്‌ഴ്‌നാട്ടിലേക്ക് പോയ ഇയാളെ വീട്ടുകാർ അനുനയിപ്പിച്ച് കോഴിക്കോടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മലപ്പുറം അരീക്കോട്ടെ പോലീസ് ഉദ്യോഗസ്ഥനായ മുബാഷിറാണ് നാടുവിടാൻ ശ്രമിച്ചത്. ഭർത്താവിനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിരുന്നതായി ഭാര്യ ഷാഹിനയും പറഞ്ഞു.
ക്യാമ്പിലെ കട്ടൻചായ നിർത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതികാര നടപടികൾ ആരംഭിച്ചതെന്നാണ് പരാതി. കടുത്ത മാനസിക സമ്മർദത്തിലാണ് എസ്ഒജി ക്യാമ്പിൽ നിന്ന് മുബാഷിർ ഇറങ്ങിയതെന്നും ഭാര്യ പറയുന്നു. ട്രെയിൻ മാർഗമാണ് മുബാഷിർ തമിഴ്നാട്ടിലെ ഈറോഡിലെത്തിയത്. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ടു. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് വടകരയിൽ തിരിച്ചെത്തുകയായിരുന്നു.
മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നതായി കത്തെഴുതി വച്ചായിരുന്നു ഇയാൾ പോയത്. മുബാഷിറിനെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും ഇപ്പോഴും നല്ല സമീപനമല്ലെന്നും ഭാര്യ ഷാഹിന പറയുന്നു. മേലുദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.