കണ്ണൂർ പൊന്ന്യത്തെ സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി.സിപിഐഎം പ്രവർത്തകനായ സജിലേഷ് ആണ് അറസ്റ്റിലായത്.സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ പൊലീസ് വിദഗ്ധ പരിശോധനക്കയച്ചു. ബോംബ് നിർമ്മാണത്തിൽ എ.എൻ ഷംസീർ എം.എൽ.എയ്ക്ക് പങ്കുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
പൊന്ന്യത്ത് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചുണ്ടങ്ങാപ്പൊയിൽ സ്വദേശി സജിലേഷിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.സ്‌ഫോടനത്തിൽ ഇയാളുടെ കണ്ണിന് പരിക്കേറ്റിരുന്നു.കതിരൂർ മനോജ് വധക്കേസിലും സജിലേഷ് പ്രതിയാണ്. ചികിത്സയിലുള്ളഅഴിയൂർ സ്വദേശികളായ എം.റെമീഷ്, ധീരജ് എന്നിവരുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തും. പൊന്ന്യം സ്വദേശി അശ്വന്തിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിർമാണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്‌ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ വിദഗ്ദ പരിശോധനക്കായി അയച്ചിരിക്കുകയാണ്. കെ സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിച്ചു. തലശേരി എംഎൽഎ എ.എൻ ഷംസീറിന്ബോംബ് നിർമാണവുമായിബന്ധമുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ടി.പി വധക്കേസിൽ പരോളിലിറങ്ങിയ ട്രൗസർ മനോജാണ് ബോംബ് നിർമാണത്തിന് പരിശീലനം നൽകിയതെന്നും കെ. സുധാകരൻ ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.