സമരം കാരണം നഷ്ടമായ ദിവസങ്ങൾ തിരിച്ച് പിടിക്കാൻ പ്രത്യേക കലണ്ടർ തയ്യാറാക്കി വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കാം എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. 2024 ൽ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി പോർട്ട് കമ്മീഷൻ ചെയ്യും. പദ്ധതിയുടെ 70% പൂർത്തിയായെന്നും പദ്ധതിയെ സംബന്ധിച്ച് ഇനി ഒരു ആശയക്കുഴപ്പവുമില്ല എന്നും മന്ത്രി അറിയിച്ചു.
തുറമുഖ നിർമ്മാണത്തിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിന് ശേഷം തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു അദ്ദേഹം. സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിറ്റി ഉണ്ട്. അതിന്റെ യോഗങ്ങൾ ചേരുന്നുണ്ട്. എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് പോകും എന്നും മന്ത്രി പറഞ്ഞു.
പുതിയ പ്രതീക്ഷകളോടെയാണ് യോഗം ചേർന്നത്. ഈ വർഷത്തെക്ക് ആവശ്യമായ പാറ സംഭരിച്ചിട്ടുണ്ട്. 7000 ടൺ പാറ ഒരോ ദിവസവും സംഭരിക്കുന്നുണ്ട്. പോർട്ട് സബ്സ്റ്റേഷൻ ജനുവരിയിൽ ഉദ്ഘാടം ചെയ്യും. ഓണത്തിന് വിഴിഞ്ഞത്ത് ആദ്യ കപ്പൽ അടുക്കും. നിർമ്മാണപുരോഗതികൾ വിലയിരുത്താൻ എല്ലാ മാസവും മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. തുറമുഖ നിർമ്മാണ പ്രദേശത്തെ ഓഫീസിൽ ചേർന്ന യോഗത്തിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ, അദാനി ഗ്രൂപ്പിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.