വടകര: നാടിനെ നടുക്കിയ കൊലപാതകത്തിലെ പ്രതിയെ പോലീസ് പിടികൂടി. നഗരത്തിലെ വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസില്‍ തൃശ്ശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22)ആണ് അറസ്റ്റിലായത്.
റൂറല്‍ എസ്പി കറുപ്പസാമിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാപാരിയെ പ്രതി പരിചയപ്പെട്ടത്. ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് വടകര എത്തിച്ച് ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായും അറസ്റ്റ് രേഖപ്പെടുത്തിയതായും റൂറല്‍ എസ്പി പറഞ്ഞു.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും തെളിവുകള്‍ ശേഖരിച്ച് വരുന്നതായും എസ്പി വെളിപ്പെടുത്തി. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. സമാന രീതിയില്‍ ചില കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പഴയ സ്റ്റാന്റിനു സമീപം ന്യൂ ഇന്ത്യ ഹോട്ടല്‍-മാര്‍ക്കറ്റ്റോഡ് ഇടവഴിയിലെ വ്യാപാരി പുതിയാപ്പ് വലിയപറമ്പത്ത് ഗൃഹലക്ഷ്മിയില്‍ രാജന്‍ (62) ഇക്കഴിഞ്ഞ ക്രിസ്മസ് തലേന്നാണ് കൊല ചെയ്യപ്പെട്ടത്. സംഭവം വ്യാപാരികളെയും നാടിനെയും ആകെ നടുക്കിയിരുന്നു. പ്രതിയെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് നിര്‍ണായക വിവരം ലഭിച്ചതും പ്രതിയെ പോലീസ് സംഘം സമര്‍ഥമായ നീക്കത്തിലൂടെ വലയിലാക്കിയതും.
വി.എം.സുരേഷ്കുമാർ