കൊല്‍ക്കത്ത ; ബാലിശമായ പ്രണയത്തിന്റെ പേരില്‍ ജീവനൊടുക്കാനും, ജീവനെടുക്കാനും ശ്രമിക്കുന്നവര്‍ കാണേണ്ടതാണ് കൊല്‍ക്കത്തയിലെ 65 കാരനായ തപസ് ഷാന്‍ഡില്യയെ. കൊറോണ വന്ന് നഷ്ടപ്പെട്ട ഭാര്യയെ ഓര്‍ത്ത് ജീവിക്കുന്ന സാധു മനുഷ്യന്‍ . ഒടുവില്‍ ആ വേര്‍പാട് താങ്ങാനാകില്ലെന്ന് വന്നപ്പോഴാണ് അദ്ദേഹം ഭാര്യയുടെ ശില്പം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് .
കൊറോണയുടെ രണ്ടാം തരംഗത്തിലാണ് അദ്ദേഹത്തിന് ഭാര്യ ഇന്ദ്രാണിയെ നഷ്ടപ്പെട്ടത്. കൊല്‍ക്കത്ത നഗരത്തിലെ കൈഖലി പ്രദേശത്ത് താമസിക്കുന്ന തപസ് വിരമിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാണ്. 10 വര്‍ഷം മുമ്ബ് ഭാര്യയോടൊപ്പം മായാപൂരിലെ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ പോയിരുന്നതായി അദ്ദേഹം പറയുന്നു. ഇവിടെ ഭക്തിവേദാന്ത സ്വാമിയുടെ പ്രതിമ ഇരുവരെയും അത് ആകര്‍ഷിച്ചു. അന്ന് തപസിനോട് തമാശയായി ഇന്ദ്രാണി പറഞ്ഞിരുന്നു . താന്‍ മരിച്ചാല്‍ തനിക്കായും ഒരു ശില്‍പ്പം നിര്‍മ്മിക്കണമെന്ന് . എന്നാല്‍ കൊറോണ തരംഗത്തില്‍ നിനച്ചിരിക്കാതെ ഭാര്യ നഷ്ടമായപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു താനെന്ന് തപസ് പറയുന്നു.
നാളുകള്‍ക്ക് ശേഷം ഭാര്യ ഒപ്പമില്ലാത്ത ജീവിതം സാദ്ധ്യമല്ലെന്ന് മനസിലായി . ഒപ്പം ഇന്ദ്രാണിയുടെ വാക്കുകളും ഓര്‍മ്മയിലേക്ക് വന്നു . തുടര്‍ന്ന് ഭാര്യയുടെ അവസാന ആഗ്രഹം നിറവേറ്റുന്നതിനായി ഇന്റര്‍നെറ്റില്‍ സിലിക്കണ്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നവരെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങി.
ഒടുവില്‍ ഭാര്യയുടെ പ്രതിമ നിര്‍മ്മിക്കാനുള്ള ചുമതല അദ്ദേഹം ശില്‍പിയായ സുബിമല്‍ ദാസിനെ ഏല്‍പ്പിച്ചു. ആദ്യം താന്‍ ഒരു കളിമണ്‍ മാതൃക ഉണ്ടാക്കിയെന്നും പിന്നീട് ഫൈബര്‍ മോള്‍ഡിംഗും സിലിക്കണ്‍ കാസ്റ്റിംഗും നടത്തിയെന്നും സുബിമല്‍ പറയുന്നു.ആറ് മാസം കൊണ്ട് നിര്‍മ്മിച്ച പ്രതിമയ്‌ക്ക് 2.5 ലക്ഷം രൂപ ചിലവായി.
ഇന്ന് തപസ് ആ ശില്‍പ്പത്തിനൊപ്പമാണ് സമയം ചിലവഴിക്കുന്നത് . പ്രതിമയെ ഭാര്യയെപ്പോലെ തന്നെയാണ് പരിപാലിക്കുന്നത്. എല്ലാ ദിവസവും വസ്ത്രം ധരിപ്പിക്കുന്നു .സ്വര്‍ണ്ണാഭരണങ്ങള്‍ ധരിപ്പിക്കുന്നു, സംസാരിക്കുന്നു. തപസിന്റെ ഭാര്യയോടുള്ള സ്നേഹവും ഇന്ദ്രാണിയുടെ പ്രതിമയും പ്രദേശമാകെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.