ഹോക്കി പരിശീലകന്‍ ഗ്രഹാം റീഡ് രാജിവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പരിശീലകന്‍ ഗ്രഹാം റീഡ് രാജിവെച്ചു. 2023 ഹോക്കി ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് റീഡ് രാജി സമര്‍പ്പിച്ചത്. റീഡിനൊപ്പം അനലറ്റിക്കല്‍ കോച്ച് ഗ്രെഗ് ക്ലാര്‍ക്ക്, സയന്റിഫിക് അഡൈ്വസര്‍ മിച്ചെല്‍ ഡേവിഡ് എന്നിവരും രാജിവെച്ചു.
2019 ഏപ്രിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലകനായി ഓസ്‌ട്രേലിയക്കാരനായ ഗ്രഹാം റീഡ് സ്ഥാനമേറ്റത്. റീഡിന്റെ പരിശീലന മികവില്‍ ഇന്ത്യ 2021 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടി ചരിത്രം കുറിച്ചിരുന്നു. 58 കാരനായ റീഡ് ഓസ്‌ട്രേലിയന്‍ സ്വദേശിയാണ്. പരിശീലകന്‍ ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിര്‍ക്കിയ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു.
ഇന്ത്യൻ ഹോക്കി ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും ചരിത്രപരമായ യാത്രയിലെ ഓരോ നിമിഷവും താൻ ആസ്വദിച്ചതായും ടീമിന് ആശംസകൾ നേരുന്നതായും ഗ്രഹാം റീഡ് പറഞ്ഞു. തനിക്ക് പടിയിറങ്ങാൻ സമയമായെന്ന് മാത്രമായി എന്നും അദ്ദേഹം പ്രതികരിച്ചു.