വെള്ളറട ലോകനാഥ ക്ഷേത്ര പ്രതിനിധികള്‍ ഈ വര്‍ഷവും ഗുരുസന്നിദ്ധിയില്‍
നവജ്യോതി ശ്രീകരുണാകരഗുരു പ്രതിഷ്ഠനടത്തിയ ഏക ക്ഷേത്രമാണിത്
പോത്തൻകോട് : വെള്ളറട ലോകനാഥ ക്ഷേത്രക്കമ്മിറ്റിയംഗങ്ങള്‍ ചൊവ്വാഴ്ച (7-2-2023) ശാന്തിഗിരി ആശ്രമത്തിലെത്തി ഉത്സവത്തിന് ഗുരുവിനെ ക്ഷണിക്കുവാനെത്തി. നോട്ടീസും ദക്ഷിണയും പര്‍ണശാലയില്‍ സമര്‍പ്പിച്ച് ഗുരുവിനെ നമസ്കരിച്ചാണ് ക്ഷണിച്ചത്. തിരുവനന്തപുരം വെള്ളറട ശ്രീനാരായണ പുരത്തുള്ള എസ്.എന്‍.ഡി.പി. യുടെ പരിധിയിലുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിലെ ദോഷപരിഹാരക്രീയകളുടെ ഭാഗമായി ദേവപ്രശ്നനം നടത്തിയിരുന്നു. അതിലെ ഉപദേശപ്രകാരം പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ച ആചാര്യന്റെ അനുഗ്രഹം വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരമാണ് 2018 മുതല്‍ ക്ഷേത്ര പ്രതിനിധികള്‍ ആശ്രമത്തിലെത്തി തുടങ്ങിയത്.
നവജ്യോതി ശ്രീകരുണാകരഗുരു അരുവിപ്പുറത്ത് അന്തേവാസിയായിരുന്ന സമയത്താണ് 1963ല്‍ വെള്ളറട ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത്. അന്ന് ശിവഗിരി മഠത്തിന്റെ പരിധിയിലായിരുന്നു ഈ ക്ഷേത്രം. ഒരേക്കറിലായി നില്‍ക്കുന്ന ക്ഷേത്രത്തില്‍ ശിവനാണ് പ്രധാന ദേവന്‍. ഭദ്രകാളി, ചാമുണ്ഡി, ഗണപതി, മുരുകന്‍ തുടങ്ങിയ ഉപദേവന്മാരും ശ്രീനാരായണഗുരു മന്ദിരവുമുണ്ട്. ശിവരാത്രിയിലാണ് ഉത്സവം. ഈവര്‍ഷത്തെ ഉത്സവം ഫെബ്രുവരി 14 ന് കൊടിയേറി 18 ന് സമാപിക്കും. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റും എസ്.എന്‍.ഡി.പി. ശാഖ സെക്രട്ടറിയുമായ ജി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ജി. ബിനു, ഉത്സവക്കമ്മിറ്റി രക്ഷാധികാരി ജെ. ഷാജന്‍, കമ്മിറ്റിയംഗങ്ങളായ അഡ്വ. അരുണ്‍ ആര്‍.ജെ., ബി.സുനില്‍കുമാര്‍, എസ്. വിപിന്‍കുമാര്‍, വിശ്വംഭരൻ എന്‍ എന്നിവരാണ് ഗുരു സന്നിധിയില്‍ എത്തിയത്.