പ്രിയകൂട്ടുകാരിയെ സംസ്കരിക്കാന്‍ വീട്ടുവളപ്പില്‍ സ്ഥലം വിട്ടുനൽകി വിദ്യാര്‍ഥിനി
കോട്ടയം: കൂട്ടുകാരിയുടെ മൃതദേഹം സംസ്കരിക്കാന്‍ സ്വന്തം വീട്ടുവളപ്പില്‍ സ്ഥലം വിട്ടുനല്കി വിദ്യാര്‍ഥിനി മാതൃകയായി. കോട്ടയം കൊല്ലാട് വട്ടക്കുന്നേല്‍ ഇരട്ടപ്ലാംമൂട്ടില്‍ ഇ.ആര്‍. രാജീവിന്‍റെ മകള്‍ കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന രസിക (15)യുടെ മൃതദേഹമാണ് രസികയുടെ കൂട്ടുകാരി ശ്രീക്കുട്ടിയുടെ വീട്ടുവളപ്പില്‍ സംസ്കരിച്ചത്. അയല്‍വാസിയായ ശശി–ഓമന ദമ്പതികളുടെ മകളാണ് ശ്രീക്കുട്ടി.
മഞ്ഞപ്പിത്തം മൂലം ഞായറാഴ്ച രാത്രി 7.30നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രസികയുടെ ആകസ്മിക മരണം സംഭവിക്കുന്നത്. രസികയുടെ മരണം കൊല്ലാട് ഗ്രാമത്തെയാകെ അതീവ ദുഃഖത്തില്‍ ആഴ്ത്തിയിരുന്നു. കേവലം രണ്ട് സെന്‍റ് സ്ഥലം മാത്രം ഉള്ള രാജീവും കുടുംബവും മകളുടെ മൃതദേഹം സംസ്കരിക്കാന്‍ മാര്‍ഗമില്ലാതെ വിഷമിച്ചു.
പൊതുശ്മശാനത്തില്‍ സംസ്കാരം നടത്തുന്നതില്‍ ഇവര്‍ തൃപ്തരല്ലായിരുന്നു.
ഈ സമയത്താണ് അടുത്തവീട്ടിലെ ശ്രീക്കുട്ടി രക്ഷിതാക്കളുമായി ആലോചിച്ചു തങ്ങളുടെ കുടുംബാംഗത്തെപ്പോലെ കഴിഞ്ഞുവന്നിരുന്ന കൂട്ടുകാരി രസികയ്ക്കുവേണ്ടി തങ്ങളുടെ നാല് സെന്‍റ് പുരയിടത്തിന്‍റെ ഒരു ഭാഗത്തു ചിതയൊരുക്കാന്‍ സ്ഥലം നല്‍കിയത്. ഡിഗ്രി പഠനം കഴിഞ്ഞു നില്‍ക്കുകയാണ് ശ്രീക്കുട്ടി.