ഇന്ത്യന്‍ തെരുവോരങ്ങളില്‍ ക്രിക്കറ്റ് ജ്വരം പടർത്തിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ന് 50 പിറന്നാളിന്റെ നിറവില്‍. ഇന്ത്യയിലെ ശതകോടി ആരാധകരാണ് സച്ചിന് പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്. ലോക ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും ലഭിക്കാത്ത അംഗീകാരം. സച്ചിന്‍ … സച്ചിന്‍ … എന്ന വിളികളാല്‍ ഗ്യാലറികള്‍ പ്രകമ്പനം കൊണ്ട നാളുകള്‍ ഇന്നും ഓർമ്മകളിൽ രോമാഞ്ചം നിറയ്ക്കും.
24 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് ജീവിതം 2013 നവംബര്‍ 16 ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരാമമിട്ടു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാറ്റു വെച്ചൊഴിഞ്ഞിട്ട് ഇത് 10 –ാം വര്‍ഷം. ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കാര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച ശേഷമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചത്. റണ്‍സ്, സെഞ്ചുറി, പ്ലെയര്‍ ഓഫ് ദ മാച്ച്, ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ചുറി… എന്നിങ്ങനെ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കാര്‍ഡുകളും സച്ചിന്റെ പേരിനൊപ്പമുണ്ട്. ഗോഡ് ഓഫ് ക്രിക്കറ്റ്, മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ലിറ്റില്‍ മാസ്റ്റര്‍ എന്നെല്ലാമുള്ള സനേഹ വിളികളെ സാധൂകരിച്ചായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രീസ് വിട്ടൊഴിഞ്ഞത്.
മറാത്തി കവിയും നോവലിസ്റ്റും കോളജ് അധ്യാപകനുമായിരുന്ന രമേഷ് തെണ്ടുല്‍ക്കറുടെയും ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥയായ രജനിയുടെയും മകനായി 1973 ഏപ്രില്‍ 24-ന് മുംബൈയിലെ ബാന്ദ്രയില്‍ ആണ് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ജനനം. രമേഷ് തെണ്ടുല്‍ക്കറിന് സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മനോടുള്ള ആരാധന കാരണമാണ് മകന് ആ പേരിട്ടത്.