സിന്ധുമോൾ. ആർ
ഡല്‍ഹി: അടുത്തവര്‍ഷം ജനുവരി മുതല്‍ കോവിഡ് വാക്സിനേഷന്‍ ഡ്രൈവ് ആരംഭിക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല. വാക്സിന്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ ജനുവരി 2021 മുതല്‍ വാക്സിനേഷന്‍ നല്‍കിത്തുടങ്ങുമെന്ന് അദാര്‍ അറിയിച്ചതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടുത്തവര്‍ഷം ഒക്ടോബറോടെ തന്നെ എല്ലാ ഇന്ത്യക്കാര്‍ക്കും വാക്സിന്‍ ലഭിക്കുമെന്ന് പ്രത്യാശയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴായിരുന്നു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒയുടെ പ്രതികരണം. ‘ഈ മാസം അവസാനത്തോടെ അടിയന്തിര ഉപയോഗത്തിനുള്ള ലൈസന്‍സ് ലഭിച്ചേക്കും. വ്യാപക ഉപയോഗത്തിനുള്ള ലൈസന്‍സ് ലഭിക്കാന്‍ കാലതാമസം ഉണ്ടായേക്കും. അനുമതി ലഭിച്ചാല്‍ ജനുവരി 2021ഓടെ ഇന്ത്യയില്‍ വാക്സിനേഷന്‍ ഡ്രൈവ് ആരംഭിക്കും’ എന്നായിരുന്നു വാക്കുകള്‍.
ജനസംഖ്യയില്‍ 20% പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കിക്കഴിഞ്ഞാല്‍ ആത്മവിശ്വാസത്തിനും പൊതുവികാരങ്ങള്‍ക്കും ഒരു ഉണര്‍വും ഉണ്ടാകുമെന്നും പൂനാവാല പറയുന്നു. ‘അടുത്തവര്‍ഷം സെപ്റ്റംബര്‍-ഒക്ടോബറോടെ തന്നെ എല്ലാവര്‍ക്കും നല്‍കാന്‍ കഴിയുന്നത്ര വാക്സിനുകള്‍ ലഭ്യമാകുമെന്നും ഇതോടെ കോവിഡിന് മുന്‍പുള്ള സാധാരണ ജീവിതം മടങ്ങിയെത്തുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.