KeralaLatest

മൂലമറ്റം വൈദ്യുതനിലയത്തിന്റെ നിര്‍മാണചരിത്രത്തിലെ ഉരുക്കുവനിത ജാക്ക്ഹാമര്‍ മേരി ഇനി ഓര്‍മ്മ

“Manju”

 

മൂലമറ്റം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതനിലയത്തിന്റെ നിർമാണചരിത്രത്തിലെ ഉരുക്കുവനിത ജാക്ക്ഹാമർ മേരി (90) അന്തരിച്ചു.

ഇടുക്കി ജില്ലയുടെ പ്രഥമ കളക്ടർ ഡി.ബാബുപോളാണ് ജാക്ഹാമർ എന്ന വിശേഷണംകൂടി മേരിയുടെ പേരിനൊപ്പം ചേർത്തു നല്‍കിയത്. നിലയം മൂലമറ്റത്ത് സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ നടക്കുന്ന സമയം. ഒന്നാംഘട്ടത്തില്‍ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് പാറപൊട്ടിച്ച്‌ കുഴിയെടുക്കാൻ അവിടെയുള്ള ആർക്കും കഴിഞ്ഞില്ല. പക്ഷേ, മേരിമാത്രം പിന്തിരിഞ്ഞില്ല. ജാക്ക് ഹാമർ കൊണ്ട് പാറപൊട്ടിച്ച്‌ കുഴിയെടുത്തു. അങ്ങനെയാണ് മേരി മൂലമറ്റത്തിന്റെ ജാക്ഹാമർ മേരിയായത്.

പൊന്മുടി സ്വദേശിനിയായ ചെറുമുളയില്‍ മേരി 1962ലാണ് മൂലമറ്റത്ത് എത്തിയത്. മൂലമറ്റത്ത് വൈദ്യുതിനിലയത്തിന്റെ നിർമാണം തുടങ്ങിയപ്പോള്‍ ഈ പ്രദേശത്ത് പാറപൊട്ടിക്കാൻ ജാക്ഹാമർ പ്രവർത്തിപ്പിക്കാൻ അറിയുന്ന അപൂർവം പേരിലൊരാളായിരുന്നു മേരി. അങ്ങനെ 1967 മുതല്‍ രണ്ടാം ഘട്ടത്തില്‍ 1985 വരെ വൈദ്യുതിനിലയത്തിന്റെ നിർമാണത്തില്‍ പങ്കാളിയായി.

പുരുഷന്മാർപോലും സഹായികളെക്കൂട്ടിയാണ് ജാക്ഹാമർ പ്രവർത്തിപ്പിച്ചിരുന്നത്. എന്നാല്‍ മേരിക്ക് സഹായി ഉണ്ടായിരുന്നില്ല. മേരിയുടെ വഴി തനിവഴിയായിരുന്നു. ഇതുകണ്ടാണ് അന്നത്തെ കളക്ടർ ബാബുപോള്‍ മേരിക്ക് ജാക്ഹാമർ മേരി എന്നുപേരിട്ടത്. എല്ലാവർക്കും 1.15 പൈസ കൂലി നല്‍കിയിരുന്ന അക്കാലത്ത് തനിക്ക് 3.00 രൂപയായിരുന്നു കൂലിയെന്ന് മേരി വെളിപ്പെടുത്തിയിരുന്നു. വൈദ്യുതിനിലയം കമ്മിഷൻ ചെയ്ത വേളയില്‍ ഒപ്പമുണ്ടായിരുന്നവർക്കെല്ലാം ഇലക്‌ട്രിസിറ്റി ബോർഡ് ജോലി നല്‍കി. എന്നാല്‍, മേരിയെ അവഗണിച്ചു. ഈ സങ്കടം അടുത്തകാലത്തും മേരി പത്രമാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. അറക്കുളംകുളമാവ് റോഡിലെ വീട്ടില്‍ ഏറെനാളായി വിശ്രമത്തിലായിരുന്നു മേരി.ഭർത്താവ് പരേതനായ പൈലി. മക്കള്‍: ബേബി, മേഴ്സി, ബിജു, പരേതരായ ബാബു, ടോമി, സൈമണ്‍. മേരിയുടെ സംസ്കാരം ചൊവ്വാഴ്ച പത്തിന് അറക്കുളം സെയ്ന്റ് മേരീസ് പുത്തൻപള്ളി സെമിത്തേരിയില്‍.

Related Articles

Back to top button