ഇന്ത്യ- ടിബറ്റ് അതിര്‍ത്തിയിലേക്കുളള പാതയില്‍ വമ്പൻ തുരങ്കം നിര്‍മ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ആറ് കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് നിര്‍മ്മിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യ- ടിബറ്റ് അതിര്‍ത്തിയിലെ ലിപുലേഖ് ചുരത്തിന്റെ അതിര്‍ത്തി മേഖലയിലെ പാതകള്‍ കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് തുരങ്കം നിര്‍മ്മിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉടൻ തന്നെ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ബുണ്ടിക്കും ഗാര്‍ബിയാഗിനും ഇടയിലാണ് തുരങ്കം നിര്‍മ്മിക്കുക. തുരങ്കത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സര്‍വ്വേ നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതാണ്. 200 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിക്കുക. നിലവില്‍, ബുണ്ടിയില്‍ നിന്ന് ഗാര്‍ബിയാംഗ് സിംഗിള്‍ ലെയ്നിലേക്ക് അതിര്‍ത്തി റോഡ് ഉണ്ട്. ഈ അതിര്‍ത്തി റോഡ് നിലനിര്‍ത്തിയശേഷം ബാക്കിയുള്ള ഭാഗം ഇരട്ടിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അതിര്‍ത്തി റോഡുകള്‍ ഇരട്ട പാതയാക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.