IndiaLatest

ബ്രിട്ടന്‍ കൈമാറിയ സ്വര്‍ണ്ണ ചെങ്കോല്‍ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സ്ഥാപിക്കും

“Manju”

ചരിത്രം തിരുത്തുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ സ്വര്‍ണ്ണ ചെങ്കോല്‍ സ്ഥാപിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കറുടെ സീറ്റിന് സമീപം ചരിത്രപരമായ സ്വര്‍ണ്ണ ചെങ്കോല്‍ സ്ഥാപിക്കുമെന്ന് നിര്‍ണ്ണായകമായ പ്രഖ്യാപനം നടത്തിയിരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് . ഈ ചെങ്കോല്‍, ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് അധികാരം കൈമാറിയതിന്റെ അടയാളമാണ്‌.

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ബ്രിട്ടീഷുകാര്‍ കൈമാറിയതായിരുന്നു ഇത്. നീതി എന്നര്‍ത്ഥം വരുന്ന സെമ്മായിഎന്ന തമിഴ് വാക്കില്‍ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു പ്രധാനമന്ത്രി നെഹ്‌റുവിനോട് ചോദിച്ച ലളിതമായ ഒരു ചോദ്യത്തോടെയാണ്‌ അധികാര കൈമാറ്റത്തിന്റെ ചെങ്കോല്‍ ചരിത്രം തുടങ്ങുന്നത്. സെങ്കോള്‍ എന്നായിരുന്നു തമിഴ് വാക്കില്‍ അന്ന് അധികാര കൈമാറ്റത്തിന്റെ ഈ സുവര്‍ണ്ണ അടയാളത്തേ പേരിട്ട് വിളിച്ചത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അധികാര കൈമാറ്റം എങ്ങിനെ ആയിരിക്കണം എന്നാണ്‌ ഉദ്ദേശിക്കുന്നത് എന്ന് മൗണ്ട് ബാറ്റണ്‍ ജവഹര്‍ലാല്‍ നെഹ്രുവിനോട് ചോദിച്ചിരുന്നു. അധികാരത്തില്‍ വരുമ്പോള്‍ മഹാപുരോഹിതൻ ഒരു പുതിയ രാജാവിന് ചെങ്കോല്‍ കൈമാറുന്ന തമിഴ് പാരമ്പര്യത്തെക്കുറിച്ച്‌ പ്രധാനമന്ത്രി നെഹ്‌റു പിന്നീട്  രാജ്യത്തിന്റെ അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയെ ഉപദേശത്തിനായി സമീപിച്ചു. രാജഗോപാലാചാരിയാണ് പ്രധാനമന്ത്രി നെഹ്‌റുവിനോട് ഇതേക്കുറിച്ച് പറഞ്ഞത്. ഇത് നെഹ്രു മൗണ്ട് ബാറ്റണോട് പറഞ്ഞു.

തുടര്‍ന്ന് ചരിത്രമുഹൂര്‍ത്തത്തിനായി ഒരു ചെങ്കോല്‍ ക്രമീകരിക്കാൻ രാജഗോപാലാചാരിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ചെങ്കോല്‍ ക്രമീകരിക്കുക എന്ന കഠിനമായ ദൗത്യത്തെ അഭിമുഖീകരിച്ച രാജാജി ഇന്നത്തെ തമിഴ്‌നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. അന്നത്തെ മഠാധിപതി ആ ദൗത്യം ഏറ്റെടുത്തു. തിരുവടുതുരൈ മഠാധിപതിയുടെ നിര്‍ദ്ദേശനുസരണം അന്നത്തെ മദ്രാസിലെ ജ്വല്ലറിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് ചെങ്കോല്‍ നിര്‍മ്മിച്ചത്.

അഞ്ചടി നീളമുള്ള ഇതിന് മുകളില്‍ നീതിയുടെ പ്രതീകമായ ഒരു നന്തികാളയുണ്ട്. മഠത്തിലെ ഒരു മുതിര്‍ന്ന പുരോഹിതൻ ചെങ്കോല്‍ ആദ്യം മൗണ്ട് ബാറ്റണിന് കാണിക്കാൻ നല്കി. സംഗതി ഉഗ്രൻ എന്ന മൗണ്ട് ബാറ്റണ്‍ അഭിപ്രായപ്പെട്ടതോടെ ചെങ്കോല്‍ തിരികെ വാങ്ങുകയും പിന്നീട് ഗംഗാ ജലം തളിച്ച്‌ അത് പൂജിക്കുകയുമായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അര്‍ദ്ധരാത്രിക്ക് 15 മിനിറ്റ് മുമ്പ് ഇത് നെഹ്രുവിനു കൈമാറുകയായിരുന്നു.

പ്രധാനമന്ത്രി നെഹ്‌റു ചെങ്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ ഒരു പ്രത്യേക ഗാനം ആലപിക്കുകയും ചെയ്തു. സെങ്കോളിന്റെ ചരിത്രവും പ്രാധാന്യവും പലര്‍ക്കും അറിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പുതിയ പാര്‍ലമെന്റില്‍ ഇത് സ്ഥാപിക്കുന്നത് നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളെ നമ്മുടെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button