ആദ്യതവണ സിവില്‍ സര്‍വീസിന്റെ പ്രിലിംസ് പോലും കടക്കാൻ കഴിയാത്ത തിരുവനന്തപുരം സ്വദേശിനിയായ ആര്യയ്ക്ക് ഇത്തവണത്തെ പരീക്ഷയില്‍ ലഭിച്ചത് മിന്നും വിജയം.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 36ാം റാങ്കാണ് ആര്യ സ്വന്തമാക്കിയത്. എട്ടില്‍ പഠിക്കുമ്ബോഴാണ് തനിക്ക് ആദ്യമായി സിവില്‍ സര്‍വീസ് മോഹമുണ്ടാകുന്നതെന്ന് ആര്യ ട്വന്റിഫോറിനോട് പറഞ്ഞു
പ്ലസ് വണ്ണില്‍ പഠിക്കുമ്ബോഴാണ് ആത്മാര്‍ത്ഥമായി സിവില്‍ സര്‍വീസിന് വര്‍ക്ക് ചെയ്യാൻ ആരംഭിച്ചത്. പത്രവായന ഒരുപാട് സഹായിച്ചിട്ടുണ്ട്. 2020 ആഗസ്റ്റിലാണ് അടുക്കും ചിട്ടയോട് കൂടി സിവില്‍ സര്‍വീസിന് തയ്യാറെടുക്കാൻ ആരംഭിച്ചത്. പ്രിലിംസും മെയിൻസും തീരുന്നതു വരെയും പഠിച്ചത് ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാഡമിയിലായിരുന്നു.
അഭിമുഖ സമയത്ത് ഐ ലേണ്‍ ഐഎസ് അക്കാഡമി, ലീഡ് ഐഎസ് അക്കാഡമി, അമൃത ഐഎസ് അക്കാഡമി എന്നിവയുടെ സഹായവും തേടിയിട്ടുണ്ട്. അടച്ചിരുന്ന് പഠിക്കുന്നതല്ല തന്റെ രീതി. സമൂഹവുമായി എപ്പോഴും നല്ല ബന്ധമുണ്ടാകണം. ഐഎഎസ് തന്നെ ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷ. 100ന് ഉള്ളിലെ റാങ്ക് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കുടുംബത്തിന്റെ പിന്തുണയാണ് തന്റെ വിജയമെന്നും ആര്യ പറയുന്നു.
ഇംഗ്ലീഷ് ലിറ്ററേച്ചറായിരുന്നു ആദ്യയുടെ ബിരുദത്തിനുള്ള വിഷയം. സിവില്‍ സര്‍വീസില്‍ ഓപ്ഷണല്‍ വിഷയവും ഇംഗ്ലീഷ് തന്നെയായിരുന്നു. പി.ജി പഠനത്തിന് ശേഷം ഒരു കൊല്ലത്തോളം ഗസ്റ്റ് അധ്യാപികയായും ആര്യ ജോലി നോക്കിയിരുന്നു.
ആര്യയുടെ അച്ഛൻ വെങ്കിടേശ്വരൻ പോറ്റി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ്. റിട്ടയറേര്‍ഡ് അധ്യാപികയാണ് അമ്മ മിനി.