ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യ വലിയ കുതിപ്പ് തുടരുമ്പോഴും സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് യു.പി.ഐ. വഴി പണമിടപാട് നടത്തുന്നത് ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ഇവര്‍ക്ക് ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും ആശ്രയിച്ചു മാത്രമെ ഇപ്പോഴും പണമിടപാടുകള്‍ നടത്താനുമാകുന്നുള്ളു. യു.പി.ഐ. ഐ.ഡി. തയ്യാറാക്കല്‍, ഐ.വി.ആര്‍. നമ്പര്‍ അടിച്ച് മറ്റുവിവരങ്ങളെല്ലാം ടൈപ്പ് ചെയ്യല്‍ തുടങ്ങി ഒട്ടേറേ കടമ്പകളാണ് സാധാരണ ഫോണുകളില്‍ പണമിടപാട് നടത്താനുള്ളത്. ക്യു.ആര്‍. കോഡ് സ്‌കാനിംഗ് സൗകര്യവും ലഭ്യമല്ല.
എന്നാല്‍, ഇത്തരം ബുദ്ധിമുട്ടുകളൊഴിവാക്കി ശബ്ദമുപയോഗിച്ച് യു.പി.ഐ. പണമിടപാടുകള്‍ നടത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ മദ്രാസ് ഐ.ഐ.ടി.യിലെ എ.ഐ. ഫോര്‍ ഭാരത് സംഘവുമായി ചേര്‍ന്നുപ്രവര്‍ത്തിക്കും. വിവിധ ഭാഷകളെ തിരിച്ചറിയാനാവുന്ന സാങ്കേതികവിദ്യ എ.ഐ. ഫോര്‍ ഭാരതിന്റെ സഹായത്തോടെ സൃഷ്ടിക്കും. യു.പി.ഐ.പോലുള്ള സൗകര്യങ്ങള്‍ ഫീച്ചര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കാനായി ഈ സാങ്കേതികവിദ്യ സഹായിക്കും. ഇന്ത്യയില്‍ 35 കോടിയോളം ആളുകള്‍ സാധാരണ മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.