ദുബായ് ; വിവര സാങ്കേതിക രംഗത്ത് കേരളത്തെ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ 2 ഐടി പാർക്കുകൾ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള ഐടി പാർക്കുകൾക്ക് പുറമെയാണിത്. കേരളത്തിൽ നിലവിലുള്ള ഐടി പാർക്കുകളെ ബന്ധപ്പെടുത്തി പുതിയ ഐടി ഇടനാഴിയും വികസിപ്പിക്കും. തിരുവനന്തപുരം – കൊല്ലം, ആലപ്പുഴ – എറണാകുളം, എറണാകുളം – കൊരട്ടി, കോഴിക്കോട് – കണ്ണൂർ എന്നിവിടങ്ങളിലാണ് ഐടി ഇടനാഴി വരുന്നത്. ഇതിന് ആവശ്യമായ സ്ഥലമെടുപ്പ് നടക്കുകയാണ്. കേരള സ്റ്റാർട്ടപ് മിഷൻ വിദേശ രാജ്യങ്ങളിൽ തുടങ്ങുന്ന സംരംഭക സഹായ കേന്ദ്രമായ ഇൻഫിനിറ്റി സെന്ററുകളിൽ ആദ്യത്തേത് ദുബായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പുതിയ ഐടി സ്ഥാപനങ്ങൾക്കുള്ള സ്ഥലവും കെട്ടിടവും ഒരുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ലോകത്തെ പ്രമുഖ സ്ഥാപനങ്ങളെ കേരളത്തിലേക്കു കൊണ്ടുവന്ന് ഐടി രംഗം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളവും മലയാളികളും ഐടി രംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയെങ്കിലും നാമിപ്പോഴും പൂർണ തൃപ്തരല്ല. കൂടുതൽ മുന്നോട്ടു പോകുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുകയാണ് ആദ്യഘട്ടമായി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാർട്ടപ് വിപ്ലവത്തിലൂടെ ഈ വർഷം 20,000 തൊഴിൽ അവസരങ്ങൾ കൂടുതലായി സൃഷ്ടിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുകയാണ്. നവ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ 4,300 സ്റ്റാർട്ടപ്പുകളിലൂടെ 43,000 പേർക്ക് ഇതിനോടകം തൊഴിൽ ലഭ്യമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു 4,500 കോടിയിലധികം രൂപ കേരള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമായി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.123