ആലപ്പുഴ: വേമ്പനാട് കായലിന്റെ കാവലാളാണ് കോട്ടയം കുമരകം സ്വദേശി രാജപ്പന്‍. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന്‍ ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ്. കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം. ഈ രാജപ്പന്റെ ജീവിതമാണ് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടിയത്. ഇതോടെ ഈ മനുഷ്യന്റെ കഥ ദേശീയ ശ്രദ്ധയില്‍ എത്തുകയാണ്.
73-ാമത് മന്‍ കി ബാത്തിലാണ് വേമ്പനാട് കായലിന്റെ സംരക്ഷകന്‍ രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കി ജീവിക്കുന്ന ആളാണ് കോട്ടയം കുമരകം സ്വദേശിയായ രാജപ്പന്‍. ജന്മനാ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ല. മഹാത്തായ ജോലിയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് രാജപ്പേട്ടന്റെ ജീവിതം. രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന്‍ വള്ളവുമായി കായലില്‍ ഇറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ മാത്രം കിട്ടണമെന്നാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ആറ് വര്‍ഷമായി രാജപ്പന്‍ ഈ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയിട്ട്. പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജപ്പന്റെ താമസം. വീട്ടില്‍ വൈദ്യുതിയുമില്ല. മെഴുകുതിരി കത്തിച്ചാണ് രാത്രി തള്ളി നീക്കുന്നത്. എങ്കിലും തന്റെ ജോലിയില്‍ രാജപ്പന്‍ സന്തുഷ്ടനാണ്.
വീട്ടില്‍ നിന്നു രാവിലെ ഒന്‍പതോടെ പുറപ്പെടും. വഞ്ചി നിറയെ പ്ലാസ്റ്റിക് കുപ്പികളുമായി തിരികെയെത്തുമ്പോള്‍ നേരം ഇരുട്ടും. ചിലപ്പോള്‍ പിറ്റേന്നാകും മടങ്ങിയെത്തുക. കൈകള്‍ നിലത്തു കുത്തി ഇഴഞ്ഞേ മുന്നോട്ടു നീങ്ങാന്‍ കഴിയൂ. പല ജോലികളും ചെയ്തു നോക്കിയെങ്കിലും ആരോഗ്യപ്രശ്‌നം മൂലം തുടരാനായില്ല. ഇതോടെയാണു ശ്രമകരമല്ലാത്ത ജോലികളിലേക്കു തിരിഞ്ഞത്. ദിവസക്കൂലിക്ക് എടുത്ത വള്ളത്തിലാണ് ആദ്യം കായലില്‍ പോയിരുന്നത്. പിന്നീടു സന്നദ്ധ സംഘടനകളുടെ കാരുണ്യത്തില്‍ സ്വന്തമായി വള്ളം കിട്ടി.
കുമരകം മഞ്ചാടിക്കരിയിലെ വീട്ടുമുറ്റത്തു നിന്നു തൊട്ടടുത്തുള്ള കൈത്തോടിന്റെ ഓരം വരെ രാജപ്പന്‍ നിരങ്ങി എത്തും. കടവില്‍ അടുക്കിവച്ച മണല്‍ച്ചാക്കുകളില്‍ കൈ കുത്തി കൊച്ചുവള്ളത്തിലേക്കു കയറും. പോളിയോ ബാധിച്ചു തളര്‍ന്ന ഇരുകാലുകളും വള്ളത്തിലേക്ക് എടുത്തുവയ്ക്കും. പിന്നെ വേമ്പനാട്ടു കായല്‍ ഓളത്തിലേക്ക് തുഴയും. ജീവിത പരിമിതികള്‍ക്കിടയിലും ഈ യാത്ര നല്‍കുന്ന സന്ദേശം മറ്റൊന്നുമല്ല., പ്രകൃതിയും കായലും ഇടത്തോടുകളും മലിനമാക്കരുതെന്ന വികലാംഗരല്ലാത്തവരോടുള്ള നിശബ്ദ സന്ദേശം. കായലിലേയും ഇടത്തോടുകളിലേയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചതിനു ശേഷം രാജപ്പന്‍ മടങ്ങിയെത്തും. ഇവ ആക്രിവിലയ്ക്കു വില്‍ക്കും.
ഒഴുക്കിനെതിരെ തുഴയെറിഞ്ഞ് ഈ എഴുപതി രണ്ടുകാരന്‍ പെറുക്കി കൂട്ടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ അത്രയേറെയാണ്. ഇത് തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം എത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആദ്യം രാജപ്പന്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഈ മനുഷ്യന്റെ അസാധാരണ ത്യാഗത്തിന്റെ കഥ മുഖ്യധാരാ മാധ്യമങ്ങളില്‍ എത്തി. ഇതോടെ പ്രധാനമന്ത്രിയും ഇത് അറിഞ്ഞു. ഓളപ്പരപ്പുകള്‍ക്ക് മുകളില്‍ പൊങ്ങി കിടക്കുന്ന ഈ പ്ലാസ്റ്റിക് കുപ്പികളാണ് രാജപ്പന്‍ ചേട്ടന്റെ ഏക ഉപജീവനമാര്‍ഗം. കുമരകം കൈപ്പുഴമുട്ട് സ്വദേശിയായ ഇദ്ദേഹത്തിന് ജന്മനാ കാലുകള്‍ക്ക് ചലനശേഷിയില്ല. എങ്കിലും തന്റെ പരിമിതികളെ മറന്നാണ് കായലിലെ അധ്വാനം.
കായലിന് കരുത്തുമാകും. അതിലൂടെ ഈ പണി രാജപ്പന് സ്വന്തം കാലില്‍ നില്‍ക്കാനും കഴിയുന്നു. നേരം പുലരുമ്ബോള്‍ തന്നെ രാജപ്പന്‍ തോണിയുമായി കായലിലെത്തും.സന്ധ്യയാകുമ്ബോള്‍ വള്ളം നിറച്ച് കുപ്പികളുമായി തിരികെ കരയിലേക്ക്. ചില ദിവസങ്ങളില്‍ ഏറെ ദൂരം സഞ്ചരിക്കും. വള്ളം നിറയെ പെറുക്കി കൂട്ടുന്ന ഈ പ്ലാസ്റ്റിക് കുപ്പികള്‍ പലപ്പോഴും ഒരു കിലോ പോലും തികയാറില്ല. ഇനി ഒരു കിലോ തികഞ്ഞാല്‍ തന്നെ ഇദ്ദേഹത്തിന് കിട്ടുക വെറും 12 രൂപ മാത്രം. അതു മതി ഈ മനുഷ്യന് ആ ദിവസം സന്തോഷിക്കാന്‍.
കൈപ്പുഴയാറിന് തീരത്തെ കൊച്ചുവീട്ടില്‍ പെറുക്കി കൂട്ടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാജപ്പന്‍ ചേട്ടന്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കും. ആഴ്ചയിലോ ചിലപ്പോള്‍ മാസങ്ങളോ എടുത്തായിരിക്കും ഇത് വില്‍ക്കുക. ഇങ്ങനെ ശേഖരിച്ചുവച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴിഞ്ഞ പ്രളയത്തിന് മുഴുവനായും ഒഴുകി പോയി. വിലാസിനിയമ്മ എന്ന സഹോദരിയും കുടുംബവുമാണ് രാജപ്പന് ഭക്ഷണവും മറ്റും നല്‍കുന്നത്. മഞ്ചാടിക്കരിയിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ കഴിഞ്ഞ വര്‍ഷം വരെ ഒറ്റയ്ക്കായിരുന്നു താമസം.
അടുത്ത വീട്ടിലുള്ളവരാണു ഭക്ഷണവും മറ്റും നല്‍കിയിരുന്നത്. എന്നാല്‍ 2019ലെ വെള്ളപ്പൊക്കത്തില്‍ വീടു തകര്‍ന്നതോടെ സഹോദരി വിലാസിനിയുടെ വീട്ടിലേക്കു മാറി. അപ്പോഴും കായലിനോടുള്ള കരുതല്‍ ഈ 72-കാരന്‍ മറന്നില്ല.