ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകാൻ തലസ്ഥാനവും. ഒക്ടോബര്‍ അഞ്ചിന് തുടക്കമാകുന്ന ലോക മാമാങ്കത്തിന്റെ സന്നാഹ മത്സരങ്ങള്‍ക്കാണ് കാര്യവട്ടം ഗ്രീൻഫീള്‍ഡ് സ്റ്റേഡിയം വേദിയാകുന്നത്.
തിരുവനന്തപുരം, ഗുവഹാത്തി, ഹൈദ്രാബാദ് എന്നിവിടങ്ങളാണ് സന്നാഹത്തിന് വേദിയാകുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് സന്നാഹ മത്സരങ്ങള്‍. ഇന്ത്യയടക്കമുള്ള പ്രമുഖ ടീമുകള്‍ തലസ്ഥാനത്ത് എത്തിയേക്കുമെന്നാണ് വിവരം.
ഉദ്ഘാടന മത്സവരും ഫൈനലും അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലും സെമി ഫൈനലുകള്‍ മുംബൈയിലും കൊല്‍ക്കത്തയിലുമാണ് നടക്കുക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നിലവിലെ റണ്ണറപ്പായ ന്യൂസിലാൻഡിനെ നേരിടും. പൂനൈ ബെംഗളുരു, ലക്നൗ, ധര്‍മ്മശാല ചെന്നൈ അടക്കമുള്ള 10 വേദികളിലാണ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് അടക്കമുള്ള ഔദ്യോഗിക മത്സരങ്ങള്‍ നടക്കുക. 46 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മത്സരിക്കുക.
ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയ്ക്കെതിരെ ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ്. 11ന് ഡല്‍ഹിയിലെ രണ്ടാമത്സരത്തില്‍ അഫ്ഗാനെ നേരിടും. 14ന് അഹമ്മദാബാദിലാണ് വിഖ്യാതമായ ഇന്ത്യാ–പാക് പോരാട്ടം. ക്വാളിഫൈറടക്കം ഇന്ത്യയ്ക്ക് 9 മത്സരങ്ങളുണ്ട്. പാകിസ്താൻ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ എന്നിവരടക്കമുള്ള ഗ്രൂപ്പിലാണ് ഇന്ത്യയുള്പ്പെടുന്നത്.