തിരുവനന്തപുരം :തലസ്ഥാനത്ത് ഇന്നലെയുണ്ടായ കൊവിഡ് മരണം പുതിയ ആശങ്കകള്‍ക്ക് വഴിതുറക്കുന്നു. മരണപ്പെട്ട നാലാഞ്ചിറ ബെനഡിക് നഗര്‍ സ്വദേശി ഫാ.കെ.ജി.വര്‍ഗീസിന് എങ്ങനെ രോഗബാധയുണ്ടായെന്ന് വ്യക്തമല്ല. കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ആശുപത്രിവാസത്തിലായിരുന്നു. അതുകൊണ്ട് ആശങ്ക ഇരട്ടിക്കുകയാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തു. ഒരുമാസം മുൻപ് പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി മരിച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം അപരിചിതനായ യുവാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബനഡിക്ട് നഗറില്‍ വച്ച് സ്കൂട്ടര്‍ മറിഞ്ഞ് 77കാരനായ ഫാദര്‍ വര്‍ഗീസിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു.
എന്നാല്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന യുവാവ് ഭയന്ന് ഇദ്ദേഹത്തെ വഴിയില്‍ ഉപേക്ഷിച്ച് മുങ്ങി. പിന്നീട് നാട്ടുകാരാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഏപ്രില്‍ 20നാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ ന്യൂറോ സര്‍ജറി വിഭാഗത്തിലേക്ക് മാറ്റി. തലയ്ക്കുണ്ടായ ക്ഷതത്തിന് മരുന്ന് നല്കി. ഇതിനിടെ ശ്വാസതടമുണ്ടായപ്പോള് ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കഴുത്തില്‍ ട്യൂബിട്ടു (ട്രക്കിയോസ്റ്റമി). തലയ്ക്കേറ്റ ക്ഷതം ഭേദമായതിനാല്‍ മേയ് 20 ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ ശ്വസന സംബന്ധമായ പ്രശ്നമുള്ളതിനാല്‍ ട്യൂബ് മാറ്റിയില്ല. അതിനാല്‍ സമീപത്തെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇട്ടിരിക്കുന്ന ട്യൂബ് മാറ്റുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി ഡിസ്ചാര്‍ജ് ചെയ്ത ശേഷം മൂന്നുവട്ടം ഇദ്ദേഹം മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി ഒ.പിയിലെത്തി. പേരൂര്‍ക്കട ആശുപത്രിയില്‍ നിന്നാണ് ഇദ്ദേഹത്തെ എത്തിച്ചത്. എന്നാല്‍ മേയ് 31ന് ശ്വാസതടവും ന്യുമോണിയ ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ കൊണ്ടുവന്നു. ഉടന്‍ കൊവിഡ് ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റി സ്രവം പരിശോധനയ്ക്ക് എടുത്തു. ഇന്നലെ രാവിലെ അഞ്ചു മണിയോടെയായിരുന്നു മരണം. രാജസ്ഥാനിലുള്ള മകള്‍ വന്നശേഷം സംസ്കാരം നടത്താനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമാണ്. സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷമാണ് വൈദിക വൃത്തിയിലേക്ക് എത്തിയത്. ഭാര്യ മേരിക്കുട്ടി (മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സിംഗ് സൂപ്രണ്ടായി വിരമിച്ചു). മകള്‍: ബിനു വര്‍ഗീസ് (അദ്ധ്യാപിക, രാജസ്ഥാന്), മകന്: ബിജി വര്‍ഗീസ്. മൃതദേഹം പ്രത്യേക സുരക്ഷാസംവിധാനങ്ങളോടെ മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.