അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിനുവെക്കുന്ന തിരുനക്കര മൈതാനിയിൽ മമ്മൂട്ടിയെത്തി. സാധാരണത്വത്തിന് ഇത്രമേല്‍ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ചു കാണിച്ചുതന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയെന്നാണ് നടന്‍ മമ്മൂട്ടി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചത്. ‘ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്‍കിയിട്ടില്ല നല്‍കുകയാണെങ്കില്‍ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകുമെന്നും മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംസ്കാരച്ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി തിരുനക്കരയിലെത്തേണ്ട വിലാപയാത്ര നിലവിൽ കോട്ടയം പട്ടണത്തിലേക്ക് കടക്കുന്നതേയുള്ളൂ എന്നതിനാൽ സംസ്കാരച്ചടങ്ങുകൾ വൈകിയേക്കും. യാത്രയുടെ ഓരോ മിനുട്ടിലും ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ വലിയ ജനക്കൂട്ടമാണ് കാത്തുനിൽക്കുന്നത്. ഇത് മൂലം നിശ്ചയിച്ചതിലും വളരെ വൈകിയാണ് വിലാപയാത്ര പല സ്ഥലങ്ങളിലൂടെയും കടന്നുപോകുന്നത്.