സംസ്ഥാനത്തെ സ്കൂളുകളിലെ കലാ–കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന നിര്‍ദേശം പുറത്തിറക്കി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ആണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംസ്ഥാന ബാലാവകാശ കമ്മീഷന് വിദ്യാര്‍ത്ഥികൾ പരാതി നൽകിയ സാഹചര്യത്തില്‍ ആണ് പ്രത്യേക സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കലാ –കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇത് സംബന്ധിച്ച് കുട്ടികളുടെ ഭാഗത്തു നിന്ന് പരാതികളും ലഭിച്ചു. ഇതേ തുടർന്നാണ് ബാലാവകാശ കമ്മീഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ മേയ് മാസമായിരുന്നു നോട്ടീസ് നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജൂലൈ 19ന് സര്‍ക്കുലര്‍ പുറത്തിറക്കി. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും വേണ്ടിയാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ എല്‍ പി, യു പി, ഹൈസ്‍കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്കും ഈ സര്‍ക്കുലര്‍ ലഭ്യമാക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.