ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ ഒരുങ്ങി പാകിസ്താൻ
ന്യൂഡല്‍ഹി : ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ ഒരുങ്ങി പാകിസ്താന്‍ . ഇന്ത്യയിൽ നിന്നും പരുത്തിയും നൂലും , പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ പാകിസ്താന്‍റെ ഇക്കണോമിക് കോർഡിനേഷൻ കൗൺസിൽ അനുമതി നൽകി.
ഇന്ത്യന്‍ പഞ്ചസാരക്കും പരുത്തിക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി പാക് ധനകാര്യ മന്ത്രി ഹമ്മാദ് അസ്ഹറും പറഞ്ഞു. ഏതെങ്കിലും രാജ്യവുമായുള്ള വ്യാപാരം വഴി സാധാരണക്കാരന്റെ ഭാരം കുറയുകയാണെങ്കിൽ, അതിൽ ഒരു നഷ്ടവുമില്ലെന്നാണ് തീരുമാനം വിശദീകരിച്ച ഹമ്മാദ് അസ്ഹര്‍ പറഞ്ഞത് .
പാകിസ്താനിൽ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന പ്രധാന കൗൺസിലാണ് ഇക്കണോമിക് കോർഡിനേഷൻ കൗൺസിൽ. പാക് വാണിജ്യ മന്ത്രാലയത്തിന്‍റെ യോഗം വിളിച്ച് ചേർത്തതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വരുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് 2019 ഓഗസ്റ്റ് മുതലാണ് പാകിസ്താൻ ഏകപക്ഷീയമായി ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവച്ചത് . റംസാന്‍ ആസന്നമാകുന്ന സാഹചര്യത്തില്‍ പഞ്ചസാര വില വര്‍ധിക്കുന്നത് തടയാന്‍ ഇത് സഹായിക്കുമെന്നാണ് ഇമ്രാൻ സർക്കാരിന്റെ പ്രതീക്ഷ.
ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദക രാഷ്ട്രവും രണ്ടാമത്തെ പഞ്ചസാര ഉത്പാദക രാഷ്ട്രവുമാണ് ഇന്ത്യ. മറ്റു രാജ്യങ്ങളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. അതിനാല്‍ പാകിസ്താനില്‍ നിന്നുള്ള വ്യാപാരികള്‍ ഇന്ത്യന്‍ വ്യാപാരികളുമായി ഇതിനകം തന്നെ ബന്ധപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.