ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനത്തിലാണ് വവ്വാലുകളില്‍ നിപ കണ്ടെത്തിയിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍ അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വവ്വാലുകളില്‍ വൈറസ് സാന്നിദ്ധ്യമുള്ളതായി തിരിച്ചറിഞ്ഞിക്കുന്നത്. ഐസിഎംആറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി)ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് നിലവില്‍ സര്‍വേ പൂര്‍ത്തിയാക്കിയിരിക്കുന്നത്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിന്നുമുള്ള സാമ്പിളുകളും പരിശോധിച്ചെങ്കിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല.
അസമിലെ ധുബ്രി ജില്ല, പശ്ചിമബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാര്‍ എന്നീ പ്രദേശങ്ങളില്‍ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. കേരളത്തില്‍ കോഴിക്കോട് പഴംതീനി വവ്വാലുകളില്‍ നിപയുടെ സാന്നിദ്ധ്യം മുമ്പ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അന്ന് രാജ്യത്തെ മറ്റ് ഇടങ്ങളില്‍ ഇത് സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി സര്‍വേ നടത്തുന്നതിനായി തീരുമാനിച്ചതെന്ന് ഐസിഎംആര്‍-എൻഐവി ഡയറക്ടര്‍ ഇൻ ചാര്‍ജ് ഡോ. ഷീല ഗോഡ്‌ബോള്‍ വ്യക്തമാക്കി.