IndiaLatest

ഡല്‍ഹി-അമൃതസര്‍-കത്ര ഹൈവേ നിര്‍മ്മാണോദ്ഘാടനം ബുധനാഴ്ച

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ പാത വികസനം മറ്റൊരു നാഴികക്കല്ല്കൂടി താണ്ടുന്നു. ഡല്‍ഹിയിലേക്ക് വടക്കു പടിഞ്ഞാറന്‍ മേഖലയെ ബന്ധിപ്പിക്കുന്ന ഡല്‍ഹി-അമൃത്സര്‍-കത്ര ദേശീയപാതയാണ് യാഥാര്‍ത്ഥ്യമാകുന്നത്. വരുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പാതയുടെ നിര്‍മ്മാണോദ്ഘാടനം നടത്തും.

ദേശീയ പാത വികസനത്തില്‍ ജമ്മുകശ്മീരിനേയും പഞ്ചാബിനേയും ഡല്‍ഹിയേയും കോര്‍ത്തിണക്കുന്ന സുപ്രധാന പാത പ്രതിരോധമേഖലയ്ക്കും വലിയ ഗുണമാകും. ഉത്തര്‍പ്രദേശിലേയും രാജസ്ഥാനിലേയും ദേശീയപാത വികസനങ്ങള്‍ക്ക് പിന്നാലെയാണ് കത്രയെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന പാതയും യാഥാര്‍ത്ഥ്യമാകുന്നത്. കത്ര ദേശീയപാത സമര്‍പ്പിക്കുന്നതിനൊപ്പം ഫിറോസ്പൂറിലേക്കുള്ള ദേശീയ പാതയുടെ തറക്കല്ലിടല്‍ ചടങ്ങും ബുധനാഴ്ച നടക്കും. സിഖ് സമൂഹത്തിന്റെ പ്രമുഖ ഗുരുദ്വാര സ്ഥിതിചെയ്യുന്ന നഗരങ്ങളെ ബന്ധപ്പെടുത്തിയാണ് 670 കിലോമീറ്റര്‍ ദേശീയ പാത പൂര്‍ത്തിയാകുന്നത്.

ഡല്‍ഹി-കത്രപാതയുടെ 61 ശതമാനവും പഞ്ചാബിലൂടെയാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരു പാലം ബിയാസ് നദിക്കു കുറുകേ ഒന്നര കിലോമീറ്റര്‍ ദൂരമുള്ളതാണ്. കേബിള്‍ സംവിധാന ത്തിലാണ് പാലം പണിയുകയെന്ന് ദേശീയപാത അഥോറിറ്റി അറിയിച്ചു. നിരവധി ടണലുകളും നിര്‍മ്മിക്കേണ്ടി വരുന്ന പാതയ്ക്കായി 40,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.

കത്രയില്‍ നിന്നും ഡല്‍ഹിയിലെത്താന്‍ 6 മണിക്കൂര്‍ യാത്രമതിയാകുമെന്നതാണ് പുതിയ പാതയുടെ സവിശേഷത. നിലവില്‍ ഇതേ റൂട്ടിലോടുന്ന തീവണ്ടി ഡല്‍ഹിയിലെത്താന്‍ എട്ടുമണിക്കൂര്‍ സമയമാണെടുക്കുന്നത്. മാര്‍ച്ച്‌ മാസം 2024ല്‍ ദേശീയ പാത പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലെത്താന്‍ 10 മണിക്കൂര്‍ മാത്രമെ എടുക്കൂ എന്നതാണ് പ്രത്യേകത.

Related Articles

Back to top button