ജക്കാര്‍ത്ത: തിമോര്‍-ലെസ്റ്റെയില്‍ ഇന്ത്യൻ എംബസി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസിയാൻ ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാൻ ഉച്ചകോടിയില്‍, തിമോറിലെ ദിലിയില്‍ ഇന്ത്യൻ എംബസി സ്ഥാപിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചെന്ന് വിദേശകാര്യ മന്ത്രാലയവും (എംഇഎ) ഔദ്യോഗികമായി അറിയിച്ചു.
ആസിയാൻ ഉച്ചകോടിയ്‌ക്ക് ഇന്ത്യ നല്‍കുന്ന പ്രാധാന്യത്തിന്റെയും ബന്ധത്തിന്റെയും ഫലമായാണ് എംബസി ആരംഭിക്കാൻ പോകുന്നതെന്നും പ്രസ്താവനയിലുണ്ട്.
തിമോര്‍- ലെസ്റ്റെയുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യകാല രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2002 മെയ് മാസത്തില്‍ നടന്ന തിമോര്‍- ലെസ്റ്റെയുടെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ അന്നത്തെ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം പങ്കെടുത്തിരുന്നു. 2003 ജനുവരി 24-നാണ് ഇന്ത്യയും തിമോര്‍ ലെസ്റ്റെയുമായുളള നയതന്ത്രബന്ധം ഊഷ്മളമാകുന്നതിനുളള ധാരണാപത്രം ഒപ്പുവച്ചത്.
ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രപരവും ഭൂമിശാസ്ത്രപരവുമായുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.’ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ പ്രധാന നെടുംതൂണാണ് ആസിയാൻ. ഇന്ത്യയുടെ ഇന്തോ-പസഫിക്കില്‍ സുപ്രധാന സ്ഥാനമാണ് ആസിയാനുള്ളത്. 2022ല്‍ ഇന്ത്യ-ആസിയാൻ സൗഹൃദ ദിനം നാം ആഘോഷിക്കുകയും ഉഭയകക്ഷി ബന്ധം ശക്തമാക്കുകയും ചെയ്തു’ പ്രധാനമന്ത്രി പറഞ്ഞു.