ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ക്കുള്ള ഏക രേഖ
ന്യൂഡല്‍ഹി: അപേക്ഷകള്‍ക്കുള്ള ഏക രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് കേന്ദ്രം. ജനന–മരണ രജിസ്‌ട്രേഷൻ നിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. പുതിയ നിയമ പ്രകാരം സ്‌കൂളില്‍ ചേര്‍ക്കാൻ, ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ, വോട്ടര്‍പട്ടിക, ആധാര്‍, വിവാഹ രജിസ്‌ട്രേഷൻ, സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമനം തുടങ്ങി കേന്ദ്രം നിശ്ചയിക്കുന്ന ആവശ്യങ്ങള്‍ക്ക് ഏക രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. നേരത്തെ ഒരുപാട് രേഖകളും വിവരങ്ങളും ഹാജരാക്കിയാല്‍ മാത്രമായിരുന്നു ഇത് നടന്നിരുന്നത്. നിയമം ഭേദഗതി ചെയ്തതോടെ ഒരുപാട് രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
രജിസ്റ്റര്‍ ചെയ്ത ദേശീയ–സംസ്ഥാന തല ഡാറ്റാബേസ് സൃഷ്ടിക്കുകയാണ് പുതിയ ഭേദഗതി വഴി ലക്ഷ്യം വെയ്‌ക്കുന്നത്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയ്‌ക്കാണ് ഈ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ചുമതല. സംസ്ഥാനങ്ങള്‍ നിയമിച്ച ചീഫ് രജിസ്ട്രാര്‍മാരും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലുള്ള രജിസ്ട്രാര്‍മാരും ദേശീയ ഡാറ്റാബേസിലേക്ക് വിവരങ്ങള്‍ പങ്കിടണം. ചീഫ് രജിസ്ട്രാര്‍ സംസ്ഥാന തലത്തില്‍ സമാനമായ ഒരു ഡാറ്റാബേസും പരിപാലിക്കും.
നേരത്തെ ചില വ്യക്തികള്‍ ജനന–മരണ വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിബന്ധന ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരു കുഞ്ഞ് ജനിച്ച ആശുപത്രിയുടെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍ ജനനം റിപ്പോര്‍ട്ട് ചെയ്യണം. എന്നാല്‍ പുതിയ നിയമപ്രകാരം മാതാപിതാക്കളുടെയും ജനന വിവരം റിപ്പോര്‍ട്ട് ചെയ്യുന്നയാളുടെയും ആധാര്‍ നമ്പറും നല്‍കണം. ജയിലില്‍ പ്രസവിച്ചാല്‍ ജയിലര്‍ക്കും ഒരു ഹോട്ടലിലോ ലോഡ്ജിലോ ആണ് പ്രസവം നടക്കുന്നതെങ്കില്‍ അതിന്റെ മാനേജര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്. രണ്ട് കൂട്ടര്‍ മാത്രം അറിഞ്ഞുകൊണ്ടുള്ള ദത്തെടുക്കലിനും പുതിയ നിയമം തടയിടുന്നു. ദത്തെടുക്കലുകളില്‍ നിയമപരമായ മാത്രമാകും നടക്കുക.