ന്യൂഡല്‍ഹി: ഇന്ത്യയും 22 രാജ്യങ്ങളും തമ്മിലുളള വ്യാപാരം രൂപയില്‍ നടത്താനുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമൻ. ആഗോള തലത്തില്‍ ഇന്ത്യൻ രൂപയുടെ മൂല്യം ഉയര്‍ന്നതിനാലാണ് വിദേശ രാജ്യങ്ങള്‍ വ്യാപാരത്തിനായി ഇന്ത്യയെ സമീപിച്ചത്. വികസ്വര രാജ്യങ്ങളുടെ പുരോഗതിക്കായി ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ രാജ്യങ്ങളെ ആഗോളതലത്തിലേക്ക് ഉയര്‍ത്തികൊണ്ട് വരാനാണ് ഭാരതത്തിന്റെ ശ്രമമെന്നും നിര്‍മ്മല സീതാരമൻ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ രൂപയിലൂടെ അന്താരാഷ്‌ട്ര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി രാജ്യം ആഭ്യന്തര ബാങ്കുകളില്‍ പ്രത്യേക രൂപ വോസ്‌ട്രോ അക്കൗണ്ടുകള്‍ സ്ഥാപിച്ചു. ഈ രീതിയില്‍ 22 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകളുമായി സഹകരിച്ച് ദേശീയ കറൻസികളുടെ കൈമാറ്റം സുഗമമാക്കുന്നു. 18 രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകള്‍ക്ക് രൂപയില്‍ പണമിടപാട് തീര്‍പ്പാക്കുന്നതിനായി പ്രത്യേക വോസ്‌ട്രോ റുപ്പി അക്കൗണ്ടുകള്‍ തുറക്കാൻ ആര്‍ബിഐ അനുമതി നല്‍കിയതായി കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചിരുന്നു.
നേരത്തെ യുഎഇ- ഇന്ത്യയിലും അതത് രാജ്യങ്ങളിലെ കറൻസികള്‍ ഉപയോഗിച്ച് പരസ്പരം പണമിപാടുകള്‍ നടത്താൻ ആര്‍ബിഐയും യുഎഇ സെൻട്രല്‍ ബാങ്കും കരാറിലേര്‍പ്പെട്ടിരുന്നു. നിരവധി രാജ്യങ്ങളില്‍ യുപിഐയ്‌ക്കും സാധുതയും ലഭിച്ചിച്ചുണ്ട്. ഇന്ത്യൻ നയതന്ത്ര ബന്ധത്തിന്റെ വിജയമായാണ് നിരീക്ഷകര്‍ ഈ നീക്കങ്ങളെ വിശേഷിപ്പിക്കുന്നത്.