കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ട് വിചാരണ കോടതി. നാളെ വിപിൻ ലാലിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദ്ദേശം. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിപിൻലാൽ ജാമ്യം എടുക്കാതെ ജയിൽ മോചിതനായ സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്ത് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച രേഖകളുമായി വിയ്യൂർ ജയിൽ സൂപ്രണ്ടും നാളെ ഹാജരാകണം.
കേസിൽ മാപ്പുസാക്ഷിയാക്കിയെങ്കിലും വിപിൻ ലാൽ ജാമ്യം എടുത്തിരുന്നില്ല. ഇയാളെ ജയിലിൽ തന്നെ പാർപ്പിക്കാനായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ നേരത്തെയുള്ള മറ്റൊരു കേസിൽ വിപിൻ ലാലിന് ജാമ്യം ലഭിച്ചപ്പോൾ 2018 ൽ വിയ്യൂർ ജയിൽ അധികൃതർ ഇയാളെ മോചിപ്പിക്കുകയായിരുന്നു. ജാമ്യം എടുക്കാതെ വിപിൻ ലാൽ എങ്ങനെ ജയിൽ മോചിതനായെന്ന് വിചാരണ കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സംഭവത്തിൽ അപൂർണമായ റിപ്പോർട്ട് നൽകിയ വിയ്യൂർ ജയിൽ സൂപ്രണ്ടിനെ കോടതി വിളിച്ചുവരുത്തി ശകാരിക്കുകയും ചെയ്തിരുന്നു.
വിപിൻ ലാലിന്റെ പരാതിയിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് കെബി ഗണേഷ്‌കുമാർ എംഎൽഎയുടെ പി.എ പ്രദീപിനെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് വിപിൻ ലാൽ ജാമ്യത്തിൽ ഇറങ്ങിയതിന്റെ രേഖകൾ ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്. തുടർന്ന് കോടതി നടത്തിയ പരിശോധനയിലാണ് വിപിൻ ലാലിന് ജാമ്യം നൽകിയിരുന്നില്ലെന്ന് വ്യക്തമാകുന്നത്.