മലിനീകരണം കുറയ്ക്കുന്നതിന് വാഹനങ്ങള്‍ സ്‌ക്രാപ്പിംഗ് പ്രോത്സാഹിപ്പിക്കണമെന്നും പുതിയ വാഹനങ്ങള്‍ വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പഴയ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തണമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കളോട് വീണ്ടും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം ഒരു സ്റ്റേക്ക്‌ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷനെ അഭിസംബോധന ചെയ്‍ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പുചെയ്യുന്നത് എല്ലാ പങ്കാളികള്‍ക്കും വിജയകരമായ സാഹചര്യം പ്രദാനം ചെയ്യുന്നുവെന്നും കാരണം ഇത് പുതിയ വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനും പഴയ വാഹനങ്ങള്‍ പുനരുപയോഗം ചെയ്യുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹന മലിനീകരണം കുറയ്ക്കുന്നതിനായി 15-20 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതിന് സമഗ്രമായ വാഹന സ്ക്രാപ്പിംഗ് നയം കേന്ദ്രം നേരത്തെ നടപ്പാക്കിയിരുന്നു.
പഴയ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്താൻ ആവശ്യമായ വാഹനങ്ങള്‍ സ്‌ക്രാപ്പിംഗ് യൂണിറ്റുകള്‍ ഇന്ത്യയില്‍ ഇപ്പോഴും ഇല്ല. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ തങ്ങളുടെ വാഹന സ്‌ക്രാപ്പിംഗ് യൂണിറ്റുകള്‍ രാജ്യത്തുടനീളം ആരംഭിച്ചിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കാൻ ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താൻ കാര്‍ നിര്‍മാതാക്കളും ഡീലര്‍മാരും മുന്നോട്ടുവരണമെന്ന് ഗഡ്‍കരി നേരത്തെ പറഞ്ഞിരുന്നു.
കേന്ദ്രത്തിന്റെ വാഹനങ്ങള്‍ സ്‌ക്രാപ്പേജ് നയത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വാഹന ഉടമകളെ ബോധവാന്മാരാക്കുന്നതിനൊപ്പം പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പുചെയ്യുന്നതിന് ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കൂടുതല്‍ നിക്ഷേപം കൊണ്ടുവരണമെന്നും ഗഡ്‍കരി വാഹന നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഈ നയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് വാഹന വ്യവസായമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തുടനീളം ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാൻ കാര്‍ നിര്‍മ്മാതാക്കളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വാഹനങ്ങള്‍ സ്‌ക്രാപ്പിംഗ് നയം ഓട്ടോമൊബൈല്‍ വില്‍പ്പന 18 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് നിതിൻ ഗഡ്‍കരി നേരത്തെ പറഞ്ഞിരുന്നു. സ്ക്രാപ്പ് വാഹനങ്ങളില്‍ നിന്ന് ലഭിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കുന്നത് അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള 33 ശതമാനം ചെലവ് ലാഭിക്കുമെന്നും പുതിയ വാഹനങ്ങളുടെ വില്‍പ്പന 18-20 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും ഗഡ്‍കരി വിശ്വസിക്കുന്നു. ഇന്ത്യയെ ആഗോള ഓട്ടോമൊബൈല്‍ നിര്‍മാണ കേന്ദ്രമാക്കി മാറ്റുന്നതില്‍ ഈ നയം പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
2021 ഓഗസ്റ്റില്‍ ആദ്യമായി അവതരിപ്പിച്ച വാഹന സ്ക്രാപ്പിംഗ് നയം, വാഹന മലിനീകരണ തോത് കുറയ്ക്കുന്നതിന് ഇന്ത്യയിലുടനീളമുള്ള പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 20 വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ കാറുകളുടെയും 15 വര്‍ഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളുടെയും രജിസ്ട്രേഷൻ റദ്ദാക്കുകയാണ് ഈ നയത്തിന്റെ കാതല്‍.