ഇന്നലെ ഏഷ്യൻ ഗെയിംസില്‍ വെള്ളിമെഡല്‍ നേടി മാദ്ധ്യമപ്രവര്‍ത്തകരുടെ മുന്നിലെത്തിയ റോഷിബിന, മണിപ്പൂരിലെ തന്റെ കുടുംബത്തെക്കുറിച്ചുള്ള ചോദ്യംകേട്ടപ്പോള്‍ വിതുമ്പിപ്പോയി.
കലാപം കത്തിപ്പടര്‍ന്ന മണിപ്പൂരിലെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങള്‍ ഫോണില്‍ക്കൂടി തിരക്കാൻപോലും കഴിയാതെ നാലുമാസത്തോളം പട്യാലയിലെ ക്യാമ്പില്‍ കഠിനപരിശീലനത്തിലായിരുന്നു വുഷു താരം റോഷിബിന ദേവി നവോറെം.
വംശീയ കലാപത്തില്‍ പ്രശ്നബാധിതമായ ബിഷ്ണുപുര്‍ ജില്ലയിലാണ് റോഷിബിനയുടെ കുടുംബം. മേയ് മാസം മുതല്‍ പട്യാലയിലെ പരിശീലന ക്യാമ്പിലായിരുന്നു. അപ്പോഴാണ് അവിടെ സംഘര്‍ഷം തുടങ്ങുന്നത്. പരിശീലനത്തിലെ ശ്രദ്ധപോകുമെന്ന് പറഞ്ഞ് കോച്ച് വീട്ടുകാരോട് സംസാരിക്കാൻ അനുവദിച്ചില്ല. അവര്‍ക്ക് എന്തുസംഭവിച്ചു എന്നറിയാതെ ദിവസങ്ങള്‍ തള്ളിനീക്കി. രാജ്യത്തിനായി മെഡല്‍ നേടാനാണ് ക്യാമ്പില്‍ തുടര്‍ന്നത്. അരുണാചല്‍ പ്രദേശുകാരായ മൂന്ന് വുഷു താരങ്ങള്‍ക്ക് ചൈന വിസ നിഷേധിച്ചതും ക്യാമ്പില്‍ ആശങ്ക പടര്‍ത്തി.
‘ഏഷ്യൻ ഗെയിംസില്‍ മെഡല്‍ നേടാൻ കഴിഞ്ഞപ്പോള്‍ വലിയ ആശ്വാസം തോന്നുന്നു. തന്റെ നാട്ടില്‍ സമാധാനമുണ്ടാകാനായി ഈ മെഡല്‍ സമര്‍പ്പിക്കുന്നു.’ റോഷിബിന പറഞ്ഞു. മെഡലുമായി എത്രയും പെട്ടെന്ന് മണിപ്പൂരിലെത്തി കുടുംബത്തെ കാണാനുള്ള ഒരുക്കത്തിലാണ്. 60 കിലോ വനിതകളുടെ ഫൈനലില്‍ റോഷിബിനയെ കീഴടക്കി സ്വര്‍ണമണിഞ്ഞത് ചൈനീസ് താരം വു ഷാവോവേയ് ആണ്.
”നാലുമാസമായി ഞാൻ വീട്ടുകാരെ കണ്ടിട്ട്. അവരെക്കുറിച്ചോര്‍ക്കുമ്ബോള്‍ സങ്കടമുണ്ട്.