കൊച്ചി: നാളെ മുതല്‍ വിദേശ യാത്രകള്‍ക്ക് ചിലവേറും. യാത്രകള്‍ക്ക് വിദേശ നാണ്യം വാങ്ങുമ്പോള്‍ ഏഴ് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ 20 ശതമാനം ടിസിഎസ് (സ്രോതസില്‍ നികുതി) ഈടാക്കും. എഴ് ലക്ഷം രൂപയില്‍ താഴെയുള്ള തുകയ്ക്ക് അഞ്ച് ശതമാനമാണ് നിരക്ക്.
ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ് അടയ്ക്കാനും മറ്റ് ചിലവുകള്‍ക്കും വിദേശനാണ്യം വാങ്ങുമ്പോള്‍ അംഗീകൃത ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള വായ്പയുണ്ടെങ്കില്‍ 0.5ശതമാനം മാത്രമായിരിക്കും നിരക്ക്. വായ്പ എടുത്തിട്ടില്ലെങ്കില്‍ അഞ്ച് ശതമാനമാണ് നിരക്ക്.
വിദേശത്തേക്ക് ടൂര്‍ പാക്കേജുകളില്‍ പോകുന്നവര്‍ക്ക് തുക എഴ് ലക്ഷത്തിന് മുകളിലാണെങ്കില്‍ 20 ശതമാനം ടിസിഎസ് നല്‍കേണ്ടിവരും. എഴ് ലക്ഷത്തില്‍ താഴെയെങ്കില്‍ അഞ്ച് ശതമാനമായിരിക്കും ടിസിഎസ്.
വിദേശയാത്രയുടെ 60 ദിവസം മുൻപ് വിദേശനാണ്യം വാങ്ങാൻ റിസര്‍വ് ബാങ്ക് അനുവദിക്കുന്നുണ്ട്. ഈ അവസരം വിനിയോഗിച്ച് ഇന്ന് വിദേശനാണ്യം വാങ്ങിയാല്‍ നവംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് പുതിയ നിരക്ക് ബാധകമാവില്ല.